മുംബൈ: വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു. 83 വയസ്സായിരുന്നു. ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസില്‍ ഗൂഢാലോചന ആരോപിച്ചായിരുന്നു അറസ്റ്റ്.
ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. അഞ്ചു പതിറ്റാണ്ട് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ആളാണ് സ്റ്റാന്‍ സ്വാമി. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്‍റെ യോഗത്തില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും അതില്‍ സ്റ്റാന്‍ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എന്‍.ഐ.എയുടെ ആരോപണം.