New Update
ദില്ലി: ശബരിമലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ശബരിമലയിൽ ഇത്തരമൊരു നിരീക്ഷണ സമിതി പ്രായോഗികമല്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തിരിക്കുന്നത്.
ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ഇതേത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിയ്ക്ക് രൂപം നൽകിയത്. ജസ്റ്റിസുമാരായ പി.ആർ.രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ശബരിമലയിൽ ഇപ്പോഴത്തെ സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചൊവ്വാഴ്ച സംഘം ശബരിമലയിലെത്തിയിരുന്നു. തീർഥാടകർക്കുള്ള സൗകര്യങ്ങളിൽ പൊതുവേ തൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.