പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ കാണാന്‍ വന്‍ ജനതിരക്ക്. ശനിയാഴ്ച മാത്രം ഇരുപത്തിയേഴായിരം പേർ പ്രതിമ സന്ദർശനത്തിനെത്തിയതായി നർമദ ജില്ല കളക്ടർ ആർ.എസ്. നിനമ അറിയിച്ചു.
നവംബർ ഒന്നിനാണ് സന്ദര്‍ശകര്‍ക്കായി പ്രതിമ തുറന്നു കൊടുത്തത്. അതിന് ശേഷം ഒരു ലക്ഷത്തിലധികം പേര്‍ പ്രതിമ സന്ദര്‍ശിച്ചതായാണ് കണക്ക്. ഇതുവരെ 2.10 കോടി രൂപയാണ് ഇതില്‍ നിന്നും വരുമാനം ലഭിച്ചിരിക്കുന്നത്. നവംബര്‍ 11ന് മാത്ര൦ മുപ്പത്തിനാല് ലക്ഷത്തോളം രൂപയുടെ ടിക്കറ്റാണ് വിറ്റഴിഞ്ഞത്.
പ്രതിമ സന്ദർശിക്കാനെത്തിയവരുടെ തിരക്ക് മൂലം 9 കിലോമീറ്റർ ദൂരം ട്രാഫിക് ജാമായി. കൂടാതെ, പ്രതിമക്കരികിലേക്ക് കൊണ്ടുപോകുന്ന ബസുകളുടെ എണ്ണം 15 ൽ നിന്ന് നാൽപ്പതായി ഉയർത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ജനത്തിരക്ക് ഏറുന്നതിനാൽ പ്രതിമ സന്ദർശിക്കാനെത്തുന്നവരെ യാത്ര തിരക്കിന് അനുസരിച്ച് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി അവധിയും ഗുജറാത്തി പുതുവത്സരവുമാണ് തിരക്ക് കൂടാൻ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒക്ടോബർ 31 ന് ഉദ്ഘാടനം ചെയ്ത സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ 135 അടി മുകളിലാണ് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ഗ്യാലറി കാണാൻ മുതിർന്നവർക്ക് 350 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ഈടാക്കുന്നത്. എല്ലാ തിങ്കളാഴ്ചയും സ്മാരകത്തിന് അവധിയായിരിക്കും. ഗ്യാലറിയ്ക്കൊപ്പം പ്രതിമയുടെ ഭാഗമായുള്ള മറ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനും വൻ ജനത്തിരക്കാണ്.