റിയാദ് : കോവിഡിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ തുടർച്ചയായ നടപടികൾ തികച്ചും അപലപനീയമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കേളി കലാസാംസ്കാരിക വേദി. നിരവധി പ്രയാസങ്ങൾ സഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കേളി സെക്രട്ടറിയറ്റ് അതിന്റെ പ്രതിഷേധക്കുറിപ്പിൽ കുറ്റപ്പെടുത്തി.
വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികൾ വരുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും നാട്ടിൽ എയർപ്പോർട്ടിൽ ഇറങ്ങിയതിനു ശേഷം കൺഫർമേറ്ററി മോളിക്യുളാർ ടെസ്റ്റും നടത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ ഫെബ്രുവരി 22 ലെ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ളത്. വിദേശത്ത് 5000 രൂപയിലധികമുള്ള തുക മുടക്കിയാണ് പ്രവാസികൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടുന്നത്.
അതിനു ശേഷം 72 മണിക്കൂറിനുള്ളിൽ വീണ്ടും 2000 രൂപക്കടുത്തുള്ള മറ്റൊരു ടെസ്റ്റ് കൂടി വേണമെന്ന് നിർബന്ധിക്കുന്നത് പ്രവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹമാണ്. കൊറോണ വാക്സിൻ എടുത്തവർക്കും, കൊച്ചു കുട്ടികൾക്കും ഈ നിബന്ധന ബാധമാണെന്നതും വിദേശത്ത് നിന്നും കുടുംബമായി നാട്ടിലെത്താൻ പദ്ധതിയിട്ട പ്രവാസികളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡിന്റെ തുടക്കത്തിൽ വിദേശത്തു നിന്നും വരുന്നവർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്ന് കേരള സർക്കാർ ഏർപ്പെടുത്തിയ നിബന്ധന വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.
അന്ന് കേരള സർക്കാരിനെതിരെ കുത്തിത്തിരിപ്പിനുള്ള അവസരമായി കണ്ട് വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച വലതുപക്ഷ സംഘടനകൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഈ അന്യായ നിബന്ധനകൾ കണ്ടതായിപ്പോലും നടിക്കുന്നില്ല എന്ന് കേളി ആരോപിച്ചു. അത്തരം സംഘടനകൾ കേന്ദ്രസർക്കാരിന്റെ കാടൻ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ തയ്യാറാകണമെന്നും കേളി ആവശ്യപ്പെട്ടു.