കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് അമ്മയുടെ കരള്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങിയ കൃതികയ്ക്ക് എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഫുള്‍ എ പ്ലസ്. കരൾരോഗ ബാധിതയായി മരിച്ച കൊറ്റൻകുളങ്ങര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തിൽ വേലായുധൻ പിള്ള – ബിന്ദു ദമ്പതികളുടെ മകളുമായ കൃതിക വി. പിള്ള (15) ആണ് കുടുംബത്തിനും കൂട്ടുകാർക്കും അധ്യാപകർക്കും കണ്ണീരുപ്പു കലർന്ന വിജയമധുരം സമ്മാനിച്ചത്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു കൃതിക. പരീക്ഷകളെല്ലാം എഴുതി, ഫലം വരാൻ ഒരാഴ്ച ശേഷിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിലെ പതിവു കളിചിരികൾക്കിടയിൽ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ കരൾ മാറ്റിവയ്ക്കലിന് ഒരുക്കം തുടങ്ങി.
പണം കണ്ടെത്താൻ നാട്ടുകാർ കൈകോർത്തു. കരൾ പകുത്തു നൽകാൻ അമ്മ ബിന്ദു ശസ്ത്രക്രിയാമുറിയിലേക്ക് പോകുന്നതിനു മണിക്കൂറുകൾ മുൻപാണ് അതേ ആശുപത്രിയിൽ കൃതിക വിധിക്കു കീഴടങ്ങിയത്.