കൊല്ലം : ആരെങ്കിലും ഇടപെട്ടു ചൈനയിൽ നിന്നു രക്ഷപ്പെടുത്തണമെന്നു കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർഥിയുടെ വിഡിയോ സന്ദേശം. രോഗം വ്യാപകമായ വുഹാനിൽ നിന്നു 300 കിലോമീറ്റർ അകലെയുള്ള ചിങ്ചാങ് എന്ന സ്ഥലത്ത്, സഹപാഠികളോടൊപ്പംനിന്നാണു വിദ്യാർഥി സന്ദേശം അയച്ചത്. ഓരോ ദിവസവും കാര്യങ്ങൾ വഷളാവുകയാണെന്നു പറയുന്നു. 5 ദിവസം മുൻപ് ഒരു കൊറോണ കേസ് ആണ് അവിടെ റിപ്പോർട്ട് ചെയ്തത്. വിഡിയോ സന്ദേശം നൽകുമ്പോൾ 51 ആയി ഉയർന്നു. നഗരം മുഴുവൻ അടച്ചിരിക്കുകയാണ്.
പുറത്തിറങ്ങാൻ കഴിയില്ല. റോഡ് അടച്ചിരിക്കുന്നു. വിമാനത്താവളം അടച്ചു. റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നില്ല. അടുത്ത നഗരത്തിൽ പോകാൻ പോലും കഴിയില്ല. അടുത്ത നഗരത്തിൽ പോകാൻ കഴിയുമായിരുന്നെങ്കിൽ അവിടെയുള്ള വിമാനത്താവളം വഴി നാട്ടിൽ എത്താമായിരുന്നു. അതിനു മാർഗമില്ല. വിഡിയൊ സന്ദേശം നൽകിയ ദിവസത്തേക്കുള്ള ആഹാരമേ കൈവശമുള്ളു.
അടുത്ത ദിവസം മുതൽ പട്ടിണിയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു കട തുറന്നിട്ടുണ്ടെങ്കിലും വൻതിരക്കാണ്. അവിടെ പോയാൽ രോഗം പകരുമോ എന്നു ഭയമാണ്. സർക്കാരും കേന്ദ്രസർക്കാരും ഇടപെട്ട് എന്തെങ്കിലും ചെയ്യണം. 86 ഇന്ത്യൻ വിദ്യാർഥികളുണ്ട്. 24 പേരും മലയാളികളാണ്. ആരെങ്കിലും ഇടപെട്ട് എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കണമെന്ന അഭ്യർഥനയോടെയാണു സന്ദേശം അവസാനിക്കുന്നത്.