തൃശൂർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മറ്റി വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നിൽ പ്രധിഷേധസമരം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിന്റെ ഭാഗമാകാനുള്ള സൗകര്യം ഒരുക്കാതെ ധൃതി പിടിച്ചും ആലോചനയില്ലാതെയും സർക്കാർ നടപ്പിലാക്കിയ പരിഷ്കാരമാണ് ഈ മരണത്തിന് കാരണം.
ഭരണപരമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുമ്പോൾ സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ നിൽക്കുന്നവരെ എങ്ങനെ ബാധിക്കുമെന്ന് സർക്കാറുകൾ ആലോചിക്കണം. ഭരണകൂടങ്ങളുടെ ചിന്തകളിൽ പാവപ്പെട്ടവർ ഇല്ലെന്നുള്ളതാണ് ദേവികയുടെ ആത്മഹത്യ തെളിയിക്കുന്നത്.
ഓൺലൈൻ ക്ലാസുകൽ ആരംഭിച്ചുവെങ്കിലും അസൗകര്യങ്ങളുടെ പേരിൽ രണ്ടര ലക്ഷം വിദ്യാർത്ഥികളാണ് പുറത്തു നില്കുന്നത്. അവരെക്കൂടി ഈ പ്രക്രിയയുടെ ഭാഗമാക്കുന്നതിന് വേണ്ടി എന്ത് നടപടികളാണ് സർക്കാർ കൈകൊണ്ടിട്ടുള്ളത്? മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യങ്ങൾ ലഭ്യമാക്കുന്നത് വരെ ഓൺലൈൻ പഠനം നിർത്തിവെക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് എസ്.എ അൽറെസിൻ അധ്യക്ഷത വഹിച്ചു.എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് റംഷാദ് പള്ളം, ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, ഭാരവാഹികളായ മുഹമ്മദ് നയീം, സി.എ സൽമാൻ, എം.എസ് സ്വാലിഹ്, ഫർഹാൻ പാടൂർ നേതൃത്വം നൽകി.