ലോകമെമ്പാടും കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ദിനം പ്രതി രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് നിര്‍ണായകമായ ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
കൊവിഡ് 19 ചെവികളെയും ബാധിക്കുന്നുവെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്. ജമാ എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച മൂന്നു രോഗികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
കൊവിഡ് ബാധിച്ച് മരിച്ച ഇവരുടെ ചെവിയുടെ മധ്യഭാഗത്തും തലയുടെ മാസ്റ്റോയ്ഡ് ഭാഗത്തുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ചെവിക്കു പിന്നിലായി കാണപ്പെടുന്ന പൊളളയായ അസ്ഥിയാണ് മാസ്റ്റോയ്ഡ്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരത്തില്‍ നിന്ന് മാസ്‌റ്റോയിഡുകള്‍ നീക്കം ചെയ്തും അവരുടെ ചെവിയുടെ മധ്യത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുമാണ് പഠനം നടത്തിയത്.
രണ്ടു രോഗികളില്‍ നിന്നു ശേഖരിച്ച മാസ്‌റ്റോയ്ഡ് സാമ്പിളുകള്‍ പഠനവിധേയമാക്കിയപ്പോള്‍ സാര്‍സ് കോവ് 2 സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ചെവിയുടെ മധ്യത്തിലും മാസ്‌റ്റോയിഡിലും സാര്‍സ് കോവ് 2ന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഈ പഠനം ഗവേഷകരെ സഹായിച്ചു.
ആശുപത്രികൾ സന്ദർശിക്കുന്ന രോഗികളിലോ ശസ്ത്രക്രിയാ രീതികളിലോ അണുബാധ പടരാതിരിക്കാൻ ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പഠനസംഘം ആവശ്യപ്പെടുന്നു.
പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ മധ്യചെവി ഉള്‍പ്പെടുന്ന ഔട്ട്‌പേഷ്യന്റ് നടപടിക്രമങ്ങളില്‍ നേത്ര സംരക്ഷണവും ശരിയായ N95 ലെവൽ മാസ്കും ഉൾപ്പെടെയുള്ള മുന്‍കരുതല്‍ ആവശ്യമാണ്.
കോവിഡ് -19 കേസുകളുടെ ഉയർന്ന അസിംപ്റ്റോമാറ്റിക് നിരക്ക് കണക്കിലെടുക്കുമ്പോൾ, എല്ലാ തിരഞ്ഞെടുക്കപ്പെട്ട ചെവി ശസ്ത്രക്രിയയ്ക്കും ജാഗ്രത പാലിക്കേണ്ടതുണ്ട്. പരിശോധനയിലൂടെ നെഗറ്റീവ് നില ഉറപ്പാക്കണമെന്നും പഠനം പറയുന്നു.