ആലപ്പുഴ; കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ വാര്‍ത്ത അറിഞ്ഞ് ഭയന്ന് സമാന പീഡനം അനുഭവിക്കുന്ന മകളെ വിളിച്ചിരുന്നതായി സുചിത്രയുടെ മാതാപിതാക്കള്‍. വിസ്മയ ചെയ്തതു പോലെ താന്‍ ചെയ്യില്ലെന്ന് സുചിത്ര തങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ കടുത്ത പീഡനമാണ് മകൾ നേരിട്ടിരുന്നത് എന്നാണ് കുടുംബം പറയുന്നത്. സൈനികനായ ഭര്‍ത്താവ് ജോലിസ്ഥലത്തേക്കു മടങ്ങിയതോടെ ഭര്‍ത്താവിന്‍റെ അമ്മ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.
വിവാഹത്തിനുശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടായിരുന്നു പീഡനം. സൈനികനായ ഭർത്താവ് വിഷ്ണു ജോലിക്കായി മടങ്ങിയതോടെ മകള്‍ കൂടുതല്‍ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓച്ചിറ സ്വദേശിനിയായ സുചിത്ര ഭർതൃഗൃഹത്തിൽ തൂങ്ങിമരിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 19 വയസു മാത്രം പ്രായമുള്ള സുചിത്രയുടെ മരണം.
വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. സ്കൂട്ടര്‍ പോര കാർ വേണമെന്ന ആവശ്യത്തിനും വഴങ്ങി. വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. സുചിത്രയുടെ സ്വര്‍ണത്തിൽ കുറച്ച് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പണയം വച്ചു. ബാക്കി സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളായി.
20 വയസിനു മുന്‍പ് കല്യാണം നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു.