Advertisment

കറുത്തവനായതുകൊണ്ട് എന്നെ ചൂഷണം ചെയ്തതാണെന്ന് കരുതി; എനിക്ക് ഇപ്പോള്‍ കിട്ടിയതിന്റെ മൂന്നിരട്ടി പണം മാസാമാസം കിട്ടുമായിരുന്നു: സാമുവല്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ റോബിന്‍സനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുന്നു. തനിക്ക് അര്‍ഹിച്ച പണം ലഭിച്ചില്ലെന്ന സാമുവലിന്റെ ആരോപണത്തിന് നിര്‍മ്മാതാക്കള്‍ മറുപടി നല്‍കിയതിനെ തുടര്‍ന്ന് വിശദീകരണവുമായി താരം വീണ്ടുമെത്തിയിരിക്കുകയാണ്. തന്റെ ആരോപണത്തെ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന വിശദീകരണമാണ് താരം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Advertisment

publive-image

കറുത്തവനായതിനാലാണ് താന്‍ ചൂഷണം ചെയ്യപ്പെട്ടതെന്നാണ് കരുതിയതെന്നും എന്നാല്‍ അത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലായതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് മാന്യമായ പ്രതിഫലം കിട്ടിയില്ലെന്ന ആരോപണത്തില്‍ സാമുവല്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. കേരളത്തെയും അവിടുത്തെ സ്‌നേഹത്തെയും അപമാനിക്കാനല്ല, വിഷയം ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടി മാത്രമാണ് താന്‍ ആരോപണമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അലവന്‍സ് സഹിതം 1,80,000 രൂപയാണ് കരാര്‍ പ്രകാരം ആകെ കിട്ടിയതെന്നും വളരെ കുറഞ്ഞ ബഡ്ജറ്റിലുള്ള ചിത്രമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് ഞാന്‍ കരാറിലേര്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ഈ ചെറിയ തുകയെക്കുറിച്ച് നിര്‍മ്മാതാക്കളോട് പറഞ്ഞപ്പോള്‍ സിനിമ വിജയമായാല്‍ എനിക്ക് തൃപ്തികരമായ തുക തരാമെന്ന് വാക്കാല്‍ പറഞ്ഞതായും സാമുവല്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

ഹാപ്പി ഹവേഴ്‌സിന്റെ പ്രതികരണം വന്നതിനാല്‍ എനിക്ക് കിട്ടിയ പ്രതിഫലം വ്യക്തമാക്കേണ്ടതുണ്ട്. അലവന്‍സ് സഹിതം 1,80,000 രൂപയാണ് കരാര്‍ പ്രകാരം ആകെ കിട്ടിയത്. 1 ലക്ഷം രൂപയായിരുന്നു അടിസ്ഥാന സാലറി. വളരെ കുറഞ്ഞ ബഡ്ജറ്റിലുള്ള ചിത്രമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് കരാറുണ്ടാക്കിയത്. ഇത് കേരളത്തിന്റെ സൗന്ദര്യവും സ്‌നേഹവും അനുഭവിക്കാനുള്ള അവസരമായും ഞാന്‍ കരുതി. ഇതൊരു തരക്കേടില്ലാത്ത ബഡ്ജറ്റുള്ള സിനിമയാണെന്ന് എനിക്കറിയില്ലായിരുന്നു. കേരളത്തിന് പുറത്ത് റിലീസ് ചെയ്യുന്ന കാര്യവും അറിയില്ലായിരുന്നു. ഡിസ്‌നി ചിത്രത്തില്‍ എനിക്ക് ഇപ്പോള്‍ കിട്ടിയതിന്റെ മൂന്നിരട്ടി പണം മാസാമാസം കിട്ടുമായിരുന്നു. അന്നെനിക്ക് 16 വയസേ പ്രായമുണ്ടായിരുന്നുള്ളൂ.

Advertisment