കൊല്ലം : മദ്രാസ് ഐഐടി വിദ്യാർഥിനിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി അധ്യാപകരെന്ന ആരോപണവുമായി മരിച്ച ഫാത്തിമ ലത്തീഫിന്‍റെ കുടുംബം. 'എന്‍റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭനാണ്' എന്ന മൊബൈൽ സന്ദേശം ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ചതായി പിതാവ് അബ്ദുൽ ലത്തീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മദ്രാസ് ഐഐടിയിലെ ഒന്നാം വർഷ എംഎ ഹ്യുമാനിറ്റീസ്(ഇന്‍റഗ്രേറ്റഡ്) വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട നടപടിക്രമത്തിനായി ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ ഫോൺ ഓൺ ചെയ്തപ്പോഴാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. 'Sudarsan Padmanabhan is the cause of my death pls check my samsung note' എന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.
ഇന്‍റോണൽ മാർക്കുമായി ബന്ധപ്പെട്ട് ഫാത്തിമ അപ്പീൽ നൽകിയിരുന്നു. ഇരുപതിൽ 13 മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. എന്നാൽ തനിക്ക് 18 മാർക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീൽ നൽകിയത്. ഇതേത്തുടർന്ന് നടത്തിയ പുനഃപരിശോധനയിൽ 18 മാർക്ക് ഉണ്ടെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് അധ്യാപകനായ സുദർശൻ പത്മനാഭൻ, ഫാത്തിമയോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടുണ്ടാകാമെന്നും കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്ക് ഇ-മെയിൽ വഴിയും പരാതി നൽകിയിട്ടുണ്ട്.