ചെന്നൈ: കാമുകി കോളുകൾ അറ്റൻഡ് ചെയ്യാതെ വന്നതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്. ചെന്നൈ കൊറുക്കുപേട്ട് സ്വദേശിയായ ദുരൈ എന്ന 22 കാരനാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അബോധാവസ്ഥയിലാണെന്നും നിരീക്ഷിച്ച് വരികയാണെന്നുമാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
കൊറുക്കുപേട്ട് കൊറോണേഷൻ നഗർ സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ ദുരൈ. ഇയാൾ സമീപപ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം ഇരുവരും തമ്മിൽ കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഫോൺവിളിയും ചാറ്റുകളിലൂടെയുമായിരുന്നു സംഭാഷണം. എന്നാൽ അടുത്ത കുറച്ച് ദിവസങ്ങളായി യുവതി ഇയാളുടെ കോളുകൾ അവഗണിക്കാന്‍ തുടങ്ങി. പല തവണ ശ്രമിച്ചെങ്കിലും മറുപടി നൽകിയിരുന്നില്ല. ഇതിൽ അസ്വസ്ഥനായാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
താമസിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കാലിലെ എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലായിരുന്നു. നിലവിൽ അബോധാവസ്ഥയിൽ തുടരുന്ന ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ മൊഴി രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.