ചെന്നൈ: തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കീടനാശിനി കഴിച്ചാണ് നാല് പേരും മരിച്ചത്. സേലം സിറ്റിയിലെ അമ്മപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊന്നംപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്.
വി മുരുഗൻ(38), ഭാര്യ കോകില(35), മക്കളായ കാർത്തിക്(12), വസന്ത കുമാർ(15) എന്നിവരാണ് മരിച്ചത്. നാല് പേരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഡപ്യൂട്ടി കമ്മീഷണേഴ്സ് ചന്ദ്രശേഖരൻ, ക്രൈം ആന്റ് ട്രാഫിക് ഉദ്യോഗസ്ഥൻ സെന്തിൽ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തിയാണ് വാതിൽ പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും ആത്മഹത്യാകുറിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുരുഗന്റേയും കോകിലയുടേയും മൂത്ത മകൻ മദൻ കുമാർ(17) കാൻസർ ബാധിച്ച് മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു. മൂത്ത മകൻ മരിച്ചതിലുള്ള മാനസിക വിഷമത്തിലാണ് രണ്ട് മക്കൾക്കൊപ്പം രക്ഷിതാക്കളും ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് കരുതുന്നത്. മദൻ കുമാർ അടക്കം മൂന്ന് ആൺമക്കളാണ് ഇരുവർക്കുമുണ്ടായിരുന്നത്.
മദൻ കുമാറിന്റെ മരണത്തിന് പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു കുടുംബം. നാല് പേരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.