തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ചീരപ്പൻ ചിറ കുടുംബത്തിനും മലയരയന്മാർക്കും ഉണ്ടായിരുന്ന അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് കെപിസിസി ഒ.ബി.സി ഡിപ്പാർട്ട്മെൻറ് ചെയർമാൻ സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഒ.ബി.സി ഡിപ്പാർട്ട്മെൻ്റ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ മുഹമ്മ ചീരപ്പൻ ചിറക്കാർക്ക് ശബരിമലയിൽ വെടിവഴിപാടിനും മാളികപ്പുറത്തു നെയ് വിളക്കിനും അനുബന്ധമായി വിവിധ അവകാശങ്ങളുമുണ്ടായിരുന്നു.
മകരജ്യോതി തെളിയിക്കുന്നതിൽ മലയരയന്മാർക്ക് അനിഷേധ്യ സ്ഥാനമുണ്ടായിരുന്നു. എന്നാൽ 40 വർഷങ്ങൾക്കു മുൻപ് ചീരപ്പൻ ചിറക്കാരുടെ അവകാശങ്ങളിൽ ദേവസ്വം ബോർഡ് തർക്കം ഉന്നയിക്കുകയും കോടതി വ്യവഹാരത്തെ തുടർന്ന് ഇവർക്കുള്ള അവകാശം ദേവസ്വം ബോർഡ് കൈക്കലാക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ പത്മനാഭസ്വാമി ക്ഷേത്ര വിധിയോടു കൂടി കേരള ഹൈക്കോടതിയുടെ വിധി പുനപരിശോധിക്കപ്പെടണം. ചീരപ്പൻ ചിറ കുടുംബത്തിന് ശ്രീനാരായണ ഗുരുവുമായി ഉണ്ടായിരുന്ന അധ്യാത്മിക വൈകാരിക ബന്ധം ഉൾക്കൊണ്ട് ദേവസ്വം ബോർഡും സർക്കാരും ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.