തിരുവനന്തപുരം: വൻകിട ആഭരണ വ്യാപാരികളെ സഹായിക്കുന്നതിനു വേണ്ടി ചെലവ് ചുരുക്കലിന്‍റെ പേര് പറഞ്ഞത്, ആഭരണ നിർമ്മാണ തൊഴിലാളികളെ വഞ്ചിച്ച് ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ നടപടി തൊഴിലാളി വിരുദ്ധമാണെന്നും പ്രസ്തുത ക്ഷേമനിധി ബോർഡ് ഷോപ്സ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധി ബോർഡിൽ ലയിപ്പിച്ചതോടെ പരമ്പരാഗത തൊഴിലാളികൾ എന്ന വിഭാഗത്തിൽ നിന്ന് പ്രസ്തുത തൊഴിലാളികൾ പുറത്തു പോകുന്ന സാഹചര്യമുണ്ടാകുകയാണെന്നും കെപിസിസി ഒബിസി ഡിപ്പാർട്മെന്റ് ചെയർമാൻ അഡ്വ:സുമേഷ് അച്യുതൻ ആരോപിച്ചു.
ഈ നടപടിയിലൂടെ വൻ നികുതി വെട്ടിപ്പിനും അതോടൊപ്പം വൻ നികുതി വരുമാനകുറവിനും കാരണമാകുകയും ചെയ്യും. തലമുറകളായി വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടയാളുകൾ കൂടുതലായി തൊഴിലെടുക്കുന്ന ഈ പരമ്പരാഗത തൊഴിൽ മേഖലയെ തകർക്കുന്നതിന് സർക്കാർ വൻകിട മുതലാളിമാരുമായി ഒത്തുകളിക്കുകയാണെന്നും ഇത് ഒരു ഇടതു പക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഈ നടപടി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കെപിസിസി ഒബിസി ഡിപാർട്ട്മെൻറ് പ്രത്യക്ഷ സമര രംഗത്തിറങ്ങുമെന്നും അഡ്വ.സുമേഷ് അച്ചുതൻ പറഞ്ഞു.