ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ആരോപണങ്ങളെല്ലാം നിഷേധിച്ച് ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ. കേസിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാത്തിനും ഒടുവിൽ സത്യം ജയിക്കും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
തരൂരിനെതിരേ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചിരുന്നു. കുറ്റപത്രത്തിൽ വിചാരണയുമായി മുന്നോട്ടുപോകാൻ കഴിയുന്ന രീതിയിലുള്ള തെളിവുകൾ തരൂരിനെതിരേയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കേസിൽ ജൂലൈ ഏഴിന് ഹാജരാകാൻ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.
ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പത്ത് വര്ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എന്നാൽ തരൂരിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
2014 ജനുവരി 17-നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ ചാണക്യപുരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ 345-ാം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി യത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് ഡൽഹി പോലീസിന്റെ നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് കേസിൽ തരൂരിനെതിരേ ആരോപണം ഉയരുകയും അന്വേഷണം ഉണ്ടാകുകയും ചെയ്തത്.