കണ്ണൂർ: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സുനീഷയുടെ മരണത്തില്‍ തങ്ങള്‍ തെറ്റുകാരല്ലെന്ന് ഭര്‍തൃവീട്ടുകാര്‍ .സുനിഷയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നാണ് ഭർത്താവ് വെള്ളൂർ സ്വദേശി കെ.പി.വിജീഷും ബന്ധുക്കളും പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വിജീഷിന്റെ അയൽക്കാരും വ്യക്തമാക്കുന്നു.
പെൺകുട്ടികളില്ലാത്തതുകൊണ്ട് സുനിഷയോടു വലിയ സ്നേഹമായിരുന്നെന്നും പൊന്നുപോലെയാണ് നോക്കിയിരുന്നതെന്നും വിജീഷിന്റെ അച്ഛൻ രവീന്ദ്രൻ പറയുന്നു. ‘അവളെ ഞങ്ങൾ ഉപദ്രവിക്കുമെന്നു പറഞ്ഞുകൊണ്ടുള്ള വോയ്സ് ക്ലിപ്പുകൾ കേട്ട് ഞെട്ടിപ്പോയി. വാവാച്ചി എന്ന ഓമനപ്പേരല്ലാതെ പേരു പോലും അവളെ ആരും വിളിച്ചിരുന്നില്ല.’–രവീന്ദ്രൻ പറയുന്നു.
എംഎ, ബിഎഡ് യോഗ്യതയുള്ള സുനിഷയുടെ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകണമെന്ന് അവൾ വീട്ടുകാരോട് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതു ലഭിക്കാത്തതുകൊണ്ടുള്ള മാനസിക വിഷമം അവളെ അലട്ടിയിരുന്നതായും ഭർത്താവ് വിജീഷ് പറഞ്ഞു.
താനുമായുള്ള വിവാഹം കഴിഞ്ഞതോടെ അവളെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവളുമായി സഹകരിക്കില്ലെന്നും സുനിഷയുടെ വീട്ടുകാർ പറഞ്ഞതായി വിജീഷ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്.
സ്വന്തം വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് വിവാഹത്തിനു നിർബന്ധം പിടിച്ചതു സുനിഷയാണെന്നും പരാതിയിൽ പറയുന്നു. നിസ്സാരകാര്യങ്ങൾക്ക് കലഹിക്കുന്ന സ്വഭാവം സുനിഷയ്ക്കുണ്ടായിരുന്നു. ചെറിയ കുട്ടികളുടെ സ്വഭാവമായിരുന്നെന്നും വിജീഷ് പറയുന്നു.
വീട്ടിൽ ആരും സുനിഷയോട് മോശമായി പെരുമാറിയിട്ടില്ല. പെട്ടെന്നു പിണങ്ങുന്ന സ്വഭാവമായിരുന്നതിനാൽ വഴക്കുപോലും പറയാൻ ഭയമായിരുന്നു. കൂടാതെ എപ്പോഴും ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമുണ്ടായിരുന്നു.
ഇതിനു മുൻപും ഒട്ടേറെ തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഇതു പേടിച്ച് മുകൾനിലയിലെ ശുചിമുറിയുടെ വാതിൽ പൊളിച്ചുമാറ്റിയിരുന്നു.
എന്നാൽ മരിക്കുന്ന അന്നേദിവസം സന്തോഷവതിയായിരുന്നു സുനിഷ. രാവിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. എന്നെ വിഡിയോ കോളിൽ വിളിച്ചപ്പോൾ മരിക്കാൻ പോകുകയാണെന്നു പറഞ്ഞു. ഉടൻ വീട്ടിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഓണാഘോഷത്തിന് വെള്ളൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഓണവേഷമണിഞ്ഞ മികച്ച ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടത് വിജീഷിനെയും സുനിഷയെയുമായിരുന്നു. മലയാള മങ്കയായി അണിഞ്ഞൊരുങ്ങിയതിലും സുനിഷയ്ക്കു സമ്മാനമുണ്ടായിരുന്നു.
വളരെ സന്തോഷത്തോടെയാണ് സുനിഷ ഓണാഘോഷ പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നതെന്ന് വിജീഷിന്റെ ബന്ധുക്കൾ പറഞ്ഞു. സാരിയുടുക്കാനും മേക്കപ് ഇടാനായും അതിരാവിലെ ബ്യൂട്ടിപാർലറിൽ കൊണ്ടുപോയത് വിജീഷാണ്.
ഓണാഘോഷത്തിന്റെ ഫോട്ടോകൾ ഫെയ്സ്ബുക്കിൽ കണ്ടപ്പോൾ മകൾ സന്തോഷത്തോടെ ജീവിക്കുകയാണെന്ന ആശ്വാസം തോന്നിയിരുന്നതായി സുനിഷയുടെ മാതാപിതാക്കളും പറയുന്നു.
സുനിഷയുടെ ആഗ്രഹമനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബുള്ളറ്റ് ഓടിക്കാൻ വിജീഷ് പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഊട്ടിക്ക് വിനോദയാത്രയ്ക്കു പോയിരുന്നു. ഞായറാഴ്ചകളിലൊക്കെ ചെറുയാത്രകൾ പോകാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.