" ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവർ മരണമടഞ്ഞ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട ഏക വ്യക്തി ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ ബാംഗ്ലൂരിലെ എയര്‍ഫോഴ്‌സ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഞാനാണ് ചികിത്സിച്ചത്. പൊള്ളലേറ്റ് വിണ്ടുകീറിയ രണ്ട് കൈകളിലും പുത്തന്‍തൊലി വച്ചുപിടിപ്പിച്ചു. മറ്റു ചികിത്സകളും തുടര്‍ന്നു. എന്നാല്‍ അഞ്ചാം ദിവസം വരുണ്‍ സിംഗ് ഈ ലോകത്തുനിന്ന് യാത്രയായി''... വിമാന അപകടത്തില്‍ ജീവനോടെ ആശുപത്രിയില്‍ എത്തിച്ച വരുണ്‍ സിംഗിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധ എയര്‍ കമ്മഡോര്‍ (റിട്ട.) ഡോ. പോളിന്‍ ബാബുവിന്റെ ഓര്‍മ്മകളെ പോലും പൊള്ളിക്കുകയാണ്.
നീണ്ട മുപ്പത് വര്‍ഷം വായുസേനയില്‍ സേവനമനുഷ്ഠിച്ച എയര്‍ കമ്മഡോര്‍ ഡോ. പോളിന്‍ ബാബു ഇപ്പോള്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.
ചേര്‍പ്പുങ്കല്‍ ആശുപത്രിയില്‍ എത്തിയിട്ട് 20 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടെ പൊള്ളലേറ്റ രണ്ടുപേര്‍ക്ക് അതിവിദഗ്ധമായി പ്ലാസ്റ്റിക് സര്‍ജറി നടത്തി സുഖമായി വീട്ടിലേക്ക് മടക്കിയയ്ക്കാന്‍ ഡോ. പോളിന്‍ ബാബുവിന് കഴിഞ്ഞു.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സമൂഹത്തിന് സാമാന്യഗതിയിലുള്ള അറിവേയുള്ളൂ. പക്ഷേ ഇപ്പോള്‍ സൗന്ദര്യ വര്‍ദ്ധനവിനായി പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപതോളം യുവതീയുവാക്കള്‍ ഇതിനായി ചേര്‍പ്പുങ്കല്‍ ആശുപത്രിയില്‍ എത്തിയതായി ഡോ. പോളിന്‍ പറഞ്ഞു. നിരവധി സിനിമാ താരങ്ങളെയും കൂടുതൽ സുന്ദരന്മാരും സുന്ദരിമാരുമാക്കിയതിലും ഡോ.പോളിന് പ്രമുഖമായ പങ്കുണ്ട്.
അപകടം, പൊള്ളല്‍, മുച്ചുണ്ട് തുടങ്ങിയ പ്രശ്‌നങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി വലിയൊരു അനുഗ്രഹമാണ്. ഇതോടൊപ്പം കവിള്‍, ചെവി, മൂക്ക് എന്നിവയുടെ ചെറിയൊരു സര്‍ജറിയിലൂടെ ആരുടെയും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ഉദാഹരണ സഹിതം ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. താരതമ്യേന ഏറ്റവു ചെലവുകുറഞ്ഞ സര്‍ജറികളെ സൗന്ദര്യവര്‍ദ്ധക ചികിത്സയില്‍ ആവശ്യമുള്ളൂ.
പ്രമേഹം മൂലമുള്ള ഉണങ്ങാത്ത മുറിവ് ഭേദമാക്കുന്നതിനും മുടിയില്ലാത്തവര്‍ക്ക് മുടി സ്വാഭാവികമായി വളരുന്നതിനും പ്രമേഹം മൂലം കാല് മുറിച്ചുകളയണമെന്ന് വൈദ്യശാസ്ത്രം വിധിക്കുന്നവരെ അതില്ലാതെ തന്നെ സുഖപ്പെടുത്താനും പ്ലാസ്റ്റിക് സര്‍ജറികൊണ്ട് കഴിയുമെന്ന് ഡോ. പോളിന്‍ ഉറപ്പിച്ച് പറയുന്നു. സ്തനാര്‍ബുദം പോലുള്ളവ ബാധിച്ച് സ്തനം നീക്കം ചെയ്താലും സ്വാഭാവിക രീതിയിലുള്ള സ്തനം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വച്ചുപിടിപ്പിക്കാന്‍ കഴിയും.
വയര്‍ തൂങ്ങിയ അവസ്ഥ, കൊഴുപ്പ് മൂടുന്ന അവസ്ഥ, കുടവയര്‍ ഇവയ്‌ക്കൊക്കെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഒരുപാട് ചികിത്സാ സാധ്യതകളുണ്ട്. ഇപ്പോള്‍ കൂടുതലും സാധാരണക്കാരാണ് സൗന്ദര്യവര്‍ദ്ധക ചികിത്സയ്ക്കായി സമീപിക്കുന്നത്. വളരെ കുറച്ച് പണം മാത്രം മതി എന്നതും ആള്‍ക്കാരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.
നീണ്ട 30 വര്‍ഷത്തെ സൈനിക സേവനം
നീണ്ട 30 വര്‍ഷം വായൂസേനയില്‍ സേവനം അനുഷ്ഠിച്ച എയര്‍ കമ്മഡോര്‍ ഡോ. പോളിന്‍ ബാബു 2016 മുതല്‍ 2019 വരെ ഗൊരഖ്പൂറിലെ എയര്‍ഫോഴ്‌സ് ആശുപത്രിയുടെ മേധാവിയായിരുന്നു. ആയിരക്കണക്കിന് സൈനികരെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡോ. പോളിന്‍ ബാബുവിന് കഴിഞ്ഞു. എയര്‍ഫോഴ്‌സില്‍ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന ബാബു ജോസഫാണ് ഭര്‍ത്താവ്. മക്കളായ ഡോ. ഡയനാ ബാബുവും ഡോ. ദിവ്യ ബാബുവും ആതുരശുശ്രൂഷ രംഗത്ത് സജീവമാണ്.
ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അത്യാധുനിക മെഷീനുകളോടെ ആധുനികവത്കരിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതും ഡോ. പോളിന്‍ ബാബുവാണ്