കൊച്ചി: കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. ഐഷ നടത്തുന്ന പോരാട്ടത്തിന് ഡി വൈ എഫ് ഐ പിന്തുണ പ്രഖ്യാപിച്ചു. നിയമപരമായ പോരാട്ടത്തിനും എല്ലാവിധ സഹായവും ഡി വൈ എഫ് ഐ നൽകുമെന്നും എസ് സതീഷ് പറഞ്ഞു.
രാജ്യദ്രോഹക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പോലീസ് നടപടികൾ അവസാനിക്കാത്തതോടെയാണ് ഐഷയ്ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. മുൻപ് ലക്ഷദ്വീപിലേക്ക് വിളിച്ചു വരുത്തി നാല് തവണ ചോദ്യം ചെയ്ത പോലിസ് വ്യാഴാഴ്ച്ച ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയിരുന്നു.
ഒപ്പം ഐഷയേയും അനുജനേയും ചോദ്യം ചെയ്ത പോലിസ് ഐഷയുടെ ലാപ്ടോപും മോബൈലും പിടിച്ചെടുത്തു. ഇതോടെയാണ് ഐഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ രംഗത്തെത്തിയത്. നിയമപരമായ ചോദ്യം ചെയ്യൽ അല്ല വേട്ടയാടൽ ആണ് ഐഷക്കെതിരെ നടക്കുന്നതെന്ന് ഡി വൈ എഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.
ഐഷയ്ക്ക് നിയമപരമായ പോരാട്ടത്തിന് എല്ലാവിധ സഹായവും ഡി വൈ എഫ് ഐ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതേസമയം താൻ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ നാട്ടിൽ നടക്കുന്ന സമരപരിപാടികളിൽ നിന്ന് പിന്മാറില്ലെന്നും ഐഷ സുൽത്താന പ്രതികരിച്ചു.
നിലവിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് കവരത്തി പോലിസിൻ്റെ തീരുമാനം. കേസിൽ യുവമോർച്ച നേതാവിനെ തിരുവനന്തപുരത്തെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.