ഡൽഹി : ഡൽഹിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പൊലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പൊലീസിനു പ്രഫഷനലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. പൊലീസ് സേന പ്രഫഷനൽ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
ഡൽഹിയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം പൊലീസാണ്. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണ്. പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഈ വാദത്തെ എതിർത്ത സോളിസിറ്റർ ജനറലിനെ കോടതി ചെവിക്കൊണ്ടില്ല.
ഡൽഹി കലാപത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഷഹീൻ ബാഗ് സമരത്തിന്റെ ഭാഗമായ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട ഹർജി മാത്രമേ ഇന്നു പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കി. ഷഹീൻ ബാഗ് കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച് 23 ലേക്ക് മാറ്റി.
ഡല്‍ഹി സംഘർഷം ദൗര്‍ഭാഗ്യകരമാണെങ്കിലും അത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ഡല്‍ഹി കലാപത്തിൽ അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട, നിയമപ്രകാരം വേണ്ടത് ചെയ്യണം. നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു.
കൂടാതെ, പൊലീസ് കമ്മിഷണര്‍ക്ക് നോട്ടിസ് അയച്ചു. 12.30 ന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെ, കലാപത്തിൽ മരണം 20 ആയി. 189 പേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടെന്ന് ജി.ടി.ബി ആശുപത്രി അറിയിച്ചു. ഏതാനും പേരുടെ നില ഗുരുതരമാണ്.