Advertisment

ലണ്ടനില്‍ നിന്ന് വന്ന മകന്‍ ഐസൊലേഷനില്‍ ; ആഴ്ചയിൽ രണ്ട് തവണ ഡൽഹിയിൽ പോയിരുന്ന, ഷൂട്ടിങുകളിലും കോടീശ്വരനിലും പങ്കെടുത്തിരുന്ന ഞാൻ ഒറ്റ രാത്രി കൊണ്ട് വീട്ടിലിരിക്കാൻ തീരുമാനിച്ചെങ്കിൽ എല്ലാവർക്കും അത് സാധിക്കും ; സുരേഷ് ഗോപി എം.പി

author-image
ഫിലിം ഡസ്ക്
New Update

 കോവിഡ് ഭീതിയുടെ അന്തരീക്ഷം വിതയ്ക്കുമ്പോൾ അത് നിയന്ത്രിക്കാനുളള പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്ന് സുരേഷ് ഗോപി എം.പി. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ലെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

‘മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം.’

publive-image

കൊല്ലത്ത് പഴം വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ പൊലീസ് സുരേഷ് ഗോപി കളിക്കുന്നുവെന്നും ഭരത് ചന്ദ്രന്‍ കളിക്കുന്നുവെന്നുമൊക്കെ വിമര്‍ശനത്തിന് ഇടയാക്കിയെന്ന ചോദ്യത്തിന് ഇത് പറയുന്നവരുടെ കരണം അടിച്ച് പൊളിക്കണം. എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

‘ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു വാണിങ് തന്നെയാണ്. ഇങ്ങനെ വാണിങ് നല്‍കാനുള്ള അവകാശം എനിക്കുമുണ്ട്.

എല്ലാവരും പൊലീസ് സേനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കണം. ലണ്ടനില്‍ നിന്ന് വന്ന മകന്‍ ഐസലേഷനിലാണെന്നും, എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് ഒറ്റ രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയാണെന്നും സുരേഷ് ഗോപി. ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലില്‍ പിടിച്ച് അപേക്ഷിക്കുകയാണ്. ലോകസമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെ ആകണം ലോക്കൗട്ട്.’

‘ഭരണകര്‍ത്താക്കളുടെ കയ്യിലാണ് പൊലീസിന്റെ കടിഞ്ഞാണ്‍. എപ്പോൾ അവരെ അയച്ചു വിടണം, എപ്പോൾ അവരെ കെട്ടണം എന്ന് അവർക്ക് നന്നായി അറിയാം. പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ. പൊലീസ് സേനയോട് എപ്പോഴും ബഹുമാനമുണ്ട്. പൊലിസിങ് ഒരു മനസ്ഥിതിയാണ്.

അവരുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കണം. യാത്രകള്‍ സ്വയം നിയന്ത്രിക്കാന്‍ ആളുകള്‍ തയ്യാറാകണം. പൊലീസുകാരെ നമിക്കുകയാണ്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കലക്ടര്‍മാരെയും ആദരവ് അറിയിക്കുകയാണ്. വയനാട് കലക്ടർ, കാസർഗോഡ് കലക്ടർ, ഇടയ്ക്ക് പത്തനംതിട്ട കലക്ടർ ഇവരോടൊക്കെ ഇടയ്ക്ക് ഞാൻ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസുമായും സംസാരിക്കുന്നുണ്ട്.’

ലണ്ടനില്‍ നിന്ന് വന്ന മകന്‍ ഐസൊലേഷനിലാണെന്നും, എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് ഒറ്റ രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘കഴിഞ്ഞ വ്യാഴാഴ്ച എന്റെ ജീവിതത്തിലെ വലിയൊരു പ്രവർത്തി നടന്ന ദിവസമാണ്. എന്റെ മകൻ കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നു വന്നിരുന്നു. ആ ഫ്ലൈറ്റിൽ വന്നയാളിന് കൊറോണ ഉണ്ടായിരുന്നുവെന്ന് ആ സമയത്ത് അറിയാൻ കഴിഞ്ഞു. അതോടെ ഫ്ലൈറ്റിൽ വന്ന ആളുകൾക്ക് വിമാനത്താവളത്തിൽ ക്വാറിന്റിൻ നിശ്ചയിച്ചു. മകൻ ഇപ്പോൾ ഫ്ലാറ്റിൽ തനിയെ താമസിക്കുകയാണ്. കുഞ്ഞായതുകൊണ്ടും ഒറ്റയ്ക്ക് താമസിക്കാൻ പറ്റാത്തതുകൊണ്ടും എന്റെ മൂത്തമകനും അവന്റെ സുഹൃത്തും സെക്രട്ടറിയുമായ പോളും ആ ഫ്ലാറ്റിൽ കഴിയുകയാണ്.’

‘അവർക്കുള്ള ഭക്ഷണം എന്റെ ഡ്രൈവർ ആണ് എത്തിക്കുന്നത്. അയാൾ ഓട്ടോറിക്ഷ ഉള്ള ആളാണ്. സത്യവാങ്മൂലം എഴുതിയാണ് പോകുന്നത്. പക്ഷേ ഇന്ന് പൊലീസ് പറഞ്ഞു, ഒരാൾ ഓട്ടോ ഇറക്കിയാൽ എല്ലാവരും അത് ഇറക്കുന്ന സാഹചര്യമാണെന്ന്. മറ്റേതെങ്കിലും വണ്ടിയിൽ പോകാൻ നിർദേശിച്ചു. ഇപ്പോൾ സ്കൂട്ടർ കടം വാങ്ങിയാണ് പോകുന്നത്. അടുത്ത വ്യാഴാഴ്ച കുട്ടികൾ വന്നുകഴിഞ്ഞാൽ ആ സൗകര്യവും ഞാൻ ഉപയോഗിക്കില്ല.’

‘ആഴ്ചയിൽ രണ്ട് തവണ ഡൽഹിയിൽ പോയിരുന്ന, ഷൂട്ടിങുകളിലും കോടീശ്വരനിലും പങ്കെടുത്തിരുന്ന ഞാൻ ഒറ്റയ്ക്ക് രാത്രി കൊണ്ട് വീട്ടിലിരിക്കാൻ തീരുമാനിച്ചെങ്കിൽ എല്ലാവർക്കും അത് സാധിക്കും.’

‘പ്രധാനമന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി മാത്രം നടപ്പിലാക്കി എടുക്കേണ്ട ജാഗ്രതയാണോ ഈ ലോക്ഡൗൺ, ഓരോ വ്യക്തിയും ത്വരിതപ്പെടുത്തിയെടുക്കേണ്ട ഒന്നാണിത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാർലമെന്റിൽ പങ്കെടുക്കേണ്ട എന്നു തീരുമാനിച്ച് ഡൽഹിയിൽ നിന്നു വന്ന ആളാണ് ഞാൻ. വെള്ളിയാഴ്ച രാവിലെ അമ്പലത്തിൽ ഒന്നുപോയി തൊഴുതു വീട്ടിൽ കയറി. ശനിയാഴ്ച, പിറ്റേദിവസം ലോക്ഡൗൺ ആണെന്ന് അറിയാവുന്നതുകൊണ്ട് അത്യാവശ്യം വേണ്ട സാധാനങ്ങൾ വെളിയിൽ പോയി മേടിച്ചു. ആ ഞാൻ ഞായറാഴ്ച കാലത്തു മുതല്‍ ഇതുവരെ വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല.’

‘എല്ലാവരും വീടുകളിൽ ഇരിക്കണം. അവിടെ ഇരുന്ന് പുതിയ പുതിയ കാര്യങ്ങൾ ചിന്തിക്കണം. സുഹൃത്തുക്കളുടെ ബന്ധുക്കളുടെ ക്ഷേമമന്വേഷിക്കുക. സംഗീതം കേൾക്കുക, പങ്കുവയ്ക്കുക. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരുതരി പോലും ബാക്കിവയ്ക്കരുത്. ’

‘21 ദിവസം എന്നു പറയുന്നത് ഇതിന്റെ ആദ്യ പീരിയഡ് മാത്രമാണ്. അതിൽ നിൽക്കുമെന്ന് എനിക്ക് ഇപ്പോഴും ഉറപ്പുപറയാനാകില്ല. അച്ചടക്കം മാത്രമാണ് വേണ്ടത്. ലോകത്തിന് ഇന്ന് സ്വാതന്ത്ര്യമില്ല.’

suresh gopi lock down
Advertisment