നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ആദ്യ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. ജൂലൈ 19ന് പിതൃസഹോദരിയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തേക്കുറിച്ചാണ് റെയ്നയുടെ പ്രതികരണം.
പിതൃസഹോദരിയുടെ ഭർത്താവിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരുടെ ഒരു മകൻ കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലാണ് വേദന പങ്കുവച്ചും പ്രതികളെ കണ്ടെത്താൻ പഞ്ചാബ് മുഖ്യമന്ത്രി സഹായം തേടിയും റെയ്ന ട്വീറ്റ് ചെയ്തത്
‘പഞ്ചാബിലുള്ള എന്റെ കുടുംബത്തിനു സംഭവിച്ചത് ഭീകരമായതിലും അപ്പുറത്താണ്. എന്റെ അങ്കിളിനെ അവർ ക്രൂരമായി കൊലപ്പെടുത്തി. എന്റെ ആന്റിയും രണ്ട് സഹോദരങ്ങളും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലായിരുന്നു. നിർഭാഗ്യവശാൽ ഇത്രയും ദിവസം ജീവനുവേണ്ടി പൊരുതിയ അവരിൽ ഒരു സഹോദരനും കഴിഞ്ഞ രാത്രി മരണത്തിനു കീഴടങ്ങി. ആന്റി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്’ – റെയ്ന ട്വീറ്റ് ചെയ്തു.
‘ആ രാത്രി യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നോ ആരാണ് ഈ ക്രൂരത ചെയ്തതെന്നോ ഇതുവരെ ഞങ്ങൾക്ക് അറിയില്ല. ഈ പ്രശ്നത്തിൽ പഞ്ചാബ് പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.
ഈ ക്രൂരകൃത്യം ആരാണ് ചെയ്തത് എന്നെങ്കിലും അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അവർ ഇനിയും കൂടുതൽ ക്രൂരതകൾ ചെയ്യാൻ പാടില്ല. അവരെ എത്രയും വേഗം പിടികൂടണം’ – പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ ടാഗ് ചെയ്ത് റെയ്ന മറ്റൊരു ട്വീറ്റിൽ കുറിച്ചു.