വാഷിംഗ്ടണ്‍: കൊവിഡ് വൈറസ് ഏറെ നാശം വിതച്ച രാജ്യമാണ് അമേരിക്ക. 488903 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചത്. 18000 പേര്‍ മരിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം അമേരിക്കക്കാരും ട്രംപിനെതിരായി മാറിയെന്ന് സര്‍ഫേ ഫലങ്ങള്‍ വ്യക്തമാക്കുന്നതായി യാഹൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യാഹൂ ന്യൂസ്/യൂഗവ് നടത്തിയ സര്‍വേയിലാണ് അമേരിക്കക്കാര്‍ തങ്ങളുടെ അഭിപ്രായം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത രജിസ്‌ട്രേഡ് വോട്ടേഴ്‌സില്‍ 54 ശതമാനവും കൊവിഡ് നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായി അഭിപ്രായം രേഖപ്പെടുത്തി. 43 ശതമാനം ട്രംപിനെ പിന്തുണക്കുന്നുണ്ട്. മൂന്ന് ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
ട്രംപിന്റെ ഇതുവരെയുള്ള നിലപാടുകളെ 47 ശതമാനം പേരും എതിര്‍ത്തു. 38 ശതമാനം പേര്‍ ട്രംപ് ഭരണകൂടത്തെ അനുകൂലിച്ചു.
സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് ആരോഗ്യവിദഗ്ധനായി ഡോ. ആന്റണി ഫൗസിക്കാണ്. കൊവിഡ് 19 ടാസ്‌ക്‌ഫോഴ്‌സില്‍ അംഗമായ ഫൗസിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് 69 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ സ്ഥാനത്ത് ജോ ബൈഡനായിരുന്നെങ്കില്‍ കൊവിഡ് നിയന്ത്രിക്കുന്നതിന് മികച്ച നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു 42 ശതമാനം പേരുടെ അഭിപ്രായം. ബൈഡനെക്കാള്‍ മികച്ചത് ട്രംപാണെന്ന് 36 ശതമാനം പേര്‍ പറഞ്ഞു.