യുവ നടന്‍ സുശാന്തിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. കേട്ടവരൊന്നും ആദ്യം വിശ്വസിച്ചില്ല. സുശാന്ത് ആത്മഹത്യ ചെയ്യുമെന്നും ആരും വിശ്വസിക്കുന്നില്ല.
സുശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത വിയോഗം ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. മുൻ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ആത്മകഥയായ എംഎസ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി സിനിമയായപ്പോള്‍ മുഖ്യ വേഷം ചെയ്തത് സുശാന്തായിരുന്നു. അതുകൊണ്ടു തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു സുശാന്ത്.
വിക്കറ്റ് കീപ്പിങ്, ബാറ്റിങ് എന്നിവ സുശാന്തിനെ പഠിപ്പിച്ചെടുക്കാന്‍ സിനിമയുടെ സംവിധായകനായ നീരജ് പാണ്ഡെയും നിര്‍മാതാവ് അരുണ്‍ പാണ്ഡെയും ചേര്‍ന്നാണ് തന്നെ സമീപിച്ചതെന്ന് കിരൺ മോറെ പറയുന്നു.
ധോണിയുടെ മാസ്റ്റര്‍പീസായ ഹെലികോപ്റ്റര്‍ ഷോട്ട്, വിക്കറ്റ് കീപ്പിങ് എന്നിവയെല്ലാം സുശാന്ത് പഠിച്ചെടുത്തത് മുൻ സെലക്ടറും വിക്കറ്റ് കീപ്പറുമായ കിരൺ മോറെയുടെ ശിക്ഷണത്തിലായിരുന്നു. ഒരിക്കല്‍ സുശാന്തിന്റെ ബാറ്റിങ് കണ്ട് സാക്ഷാൽ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ഞെട്ടിയിട്ടുണ്ടെന്ന് മോറെ പറയുന്നു.
വളരെ കുറച്ചു ദിവസത്തെ പരിശീലനം കൊണ്ടു തന്നെ ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ സുശാന്ത് പഠിച്ചു. ബാന്ദ്രയിലെ ഗ്രൗണ്ടില്‍ വച്ച് സുശാന്ത് പരിശീലനം നടത്തവെ ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഗാലറിയിരുന്ന് സച്ചിൻ സുശാന്തിന്റെ പരിശീലനം കാണുകയും ചെയ്തു. പരിശീലനത്തിനു ശേഷം നേരില്‍ കണ്ടപ്പോള്‍ സച്ചിന്റെ ചോദ്യം ഈ ചെറുപ്പക്കാരന്‍ ആരാണെന്നായിരുന്നു. അവന്‍ വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. അത് നടന്‍ സുശാന്താണെന്ന് മറുപടി നല്‍കിയപ്പോള്‍ സച്ചിന് ശരിക്കും അമ്പരന്നു. വേണമെങ്കില്‍ അവന് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ കളിക്കാം, അത്രയും മികച്ച രീതിയില്‍ അവൻ കളിക്കുന്നുണ്ടല്ലോ എന്നായിരുന്നു സച്ചിന്‌റെ അഭിപ്രായം. മോറെ പറയുന്നു.
ധോണിയുടെ ബാറ്റിങ് ശൈലി വളരെ വ്യത്യസ്തമായതിനാല്‍ തന്നെ അത് പഠിച്ചെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ ഈ വെല്ലുവിളി സുശാന്ത് ഏറ്റെടുക്കുകയായിരുന്നു. അവൻ ഇത്രയും നന്നായി ധോണിയെ ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ബാറ്റിങ് വീഡിയോകള്‍ സുശാന്ത് പലപ്പോഴും തനിക്കു അയച്ചു തരുമായിരുന്നു. ഹെലികോപ്റ്റര്‍ ഷോട്ട് പെര്‍ഫക്ടാക്കുന്നതിനു വേണ്ടി ഒരുപാട് ദിവസം സുശാന്ത് പരിശീലിച്ചിട്ടുണ്ട്. ധോണിക്കു ശേഷം ഇത്രയും മികച്ച രീതിയില്‍ ഹെലികോപ്റ്റര്‍ ഷോട്ട് മറ്റൊരാള്‍ കളിച്ചിട്ടുണ്ടെങ്കില്‍ അത് സുശാന്തായിരിക്കും. മോറെ പറയുന്നു.