മുംബൈ: സുശാന്തിന്റെ മരണത്തിന് ആറുദിവസം മുൻപ്, അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഉത്കണ്ഠ വൈകല്യത്തെക്കുറിച്ചു സുശാന്തിന് മെസേജുകൾ കൈമാറിയിരുന്നതായും ചില മരുന്നുകൾ ശുപാർശ ചെയ്തിരുന്നുവെന്നും സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) കണ്ടെത്തൽ.
ഡോക്ടറുടെ ഉപദേശമില്ലാതെ അത്തരം മരുന്നുകൾ ലഭിക്കില്ലെന്ന് സുശാന്ത് ചൂണ്ടിക്കാട്ടിയപ്പോൾ, സുപ്രീംകോടതി അഭിഭാഷകയായ പ്രിയങ്ക ഡൽഹിയിൽനിന്ന് ഒരു കുറിപ്പടി ക്രമീകരിച്ചതായും അന്വേഷണത്തിൽ പറയുന്നു.
ജൂൺ എട്ടിന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. തരുൺ കുമാറാണ് കുറിപ്പടി നൽകിയത്. അദ്ദേഹത്തിന്റെ ഒപ്പും സ്റ്റാംപും കുറിപ്പടിയിലുണ്ട്. സുശാന്ത് ജൂൺ എട്ടിന് മുംബൈയിലായിരുന്നു. അന്നേ ദിവസമാണ് കാമുകി റിയ ചക്രവർത്തി സുശാന്തിന്റെ വീട്ടിൽനിന്ന് മാറിയത്. എന്നാൽ സുശാന്തിന് വിഷാദരോഗം ഉള്ളതായി അറിവില്ലെന്നാണ് കുടുംബത്തിന്റെ വാദം. മാത്രമല്ല, റിയ സുശാന്തിന് അമിതമായി മരുന്നുകൾ നൽകിയെന്നും കുടുംബം ആരോപിക്കുന്നു.
മരണം സംഭവിച്ചയുടനെ മുംബൈ പൊലീസിനു സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നൽകിയ മൊഴിയിൽ മകന് വിഷാദരോഗം ഉണ്ടോ എന്ന് അറിയില്ലായിരുന്നുവെന്നും പറയുന്നു. സുശാന്തിനു മാനസിക പ്രശ്‌നങ്ങളുണ്ടെങ്കിൽ, ചികിത്സ ആരംഭിക്കുന്നതിനു മുൻപ് എന്തുകൊണ്ടാണു കുടുംബാംഗങ്ങളോടു കൂടിയാലോചിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.