ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചുവെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രതിഷേധം പാകിസ്താനെ അറിയിച്ചതായും സുഷമ പറഞ്ഞു. പാകിസ്താനിലെത്തിയ കുടുംബത്തെ അവർ ഭയപ്പെടുത്തി. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്താന്‍ മനുഷ്യത്വം കാട്ടിയില്ലെന്നും സുഷമ കുറ്റപ്പെടുത്തി. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് പാകിസ്താന്‍ ആയുധമാക്കിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു.
കുൽഭൂഷൻ യാദവിന്റെ ഭാര്യ ചേതൻ കുലിന്റെ ചെരുപ്പിൽ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാകിസ്താൻ പറയുന്നതു പച്ചക്കള്ളമാണ്. ജയിലിൽ കഴിയുന്ന കുൽഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാകിസ്താനിൽവച്ച് ഏൽക്കേണ്ടിവന്ന അപമാനത്തിൽ രാജ്യവും പാർലമെന്റും ഒരേ സ്വരത്തിൽ പ്രതിഷേധിക്കുന്നു വെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
കുല്‍ഭൂഷണിന് പാകിസ്താന്‍ വധശിക്ഷ വിധിച്ചത് വ്യാജ വിചാരണയിലൂടെയാണ്. വധശിക്ഷ തടയാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയമെന്ന് സുഷമ വ്യക്തമാക്കി. വിധവയുടെ രൂപത്തില്‍ അമ്മയേയും ഭാര്യയേയും ഇരുത്താനായിരുന്നു പാകിസ്താന്റെ ഉദ്ദേശം. പാക്ക് മാധ്യമങ്ങളും കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ അപമാനിച്ചു. പാകിസ്താന്‍ നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സുഷമ ആരോപിച്ചു.
ഇന്നലെ സഭ സമ്മേളിച്ചപ്പോള്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ അപമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് സംഭവത്തില്‍ ന്യായീകരണവുമായി പാകിസ്താന്‍ രംഗത്തെത്തിയിരുന്നു.
കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയത് സുരക്ഷാ കാരണങ്ങളാലാണെന്നും, അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നുമായിരുന്നു പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലിന്റെ വാദം.