മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന ലഹരിക്കടത്തുകാരൻ റീഗൽ മഹാകലിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മുംബൈയിൽ നടത്തിയ റെയ്ഡിനിടെ മൂന്ന് കോടിയോളം രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എൻസിബി പറഞ്ഞു. മുംബൈയിലെ ലോഖണ്ഡ്വാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് റീഗൽ മഹാകൽ അറസ്റ്റിലായത്. മൂന്ന് കോടി രൂപയോളം വില വരുന്ന മലാന ക്രീം ആണ് പരിശോധനയിൽ പിടിച്ചെടുത്തത്.
റെയ്ഡിനിടെ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി അധികൃതർ വെളിപ്പെടുത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ചില മയക്കുമരുന്ന് കടത്തുകാരെ ചോദ്യം ചെയ്യുന്നതിനിടെ മഹാകലിന്റെ പേര് പറഞ്ഞിരുന്നു.
ഈ വർഷം സെപ്റ്റംബറിൽ അറസ്റ്റിലായ കേസിലെ പ്രതിയായ അനുജ് കേശ്വാനിക്ക് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ബുധനാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മഹാകലിനെ ഡിസംബർ 11 വരെ എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടു.