ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മഹാരഷ്ട്ര - ബീഹാർ പോലീസും ഇരുസർക്കാരുകളും തമ്മിൽ പരസ്‌പരമുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെ മുംബൈയിൽ സ്വന്തം നിലയിൽ അന്വേഷണവുമായി മുന്നോട്ടുനീങ്ങുന്ന ബീഹാർ പോലീസ് ടീമിന് നേതൃത്വം നൽകാൻ ഇന്നലെ മുംബൈയിലെത്തിയ ബീഹാർ പോലീസ് എസ് .പി വിനയ് തിവാരി ഐഎഎസിനെ ബലപ്രയോഗത്തിലൂടെ ബിഎംസി അധികൃതർ രാത്രി 11 മണിക്ക് ക്വാറന്‍റൈനില്‍ ആക്കുകയും കയ്യിൽ ക്വാറന്‍റൈന്‍മുദ്രകുത്തുകയും ചെയ്തു.
ആഗസ്റ്റ് 15 വരെയാണ് ക്വാറന്‍റൈന്‍ മുദ്രയുടെ കാലാവധിയെങ്കിലും ഗോരേഗാവിയിലെ ഒരു ഗസ്റ്റ് ഹൗസിൽ പാർപ്പിച്ചിരിക്കുന്ന അദ്ദേഹത്തോട് അടുത്ത ഉത്തരവ് വരെ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.. ഐപിഎസ് മെസ്സിൽ കഴിയാമെന്നുള്ള അദ്ദേഹത്തിൻ്റെ നിർദ്ദേശവും മഹാരാഷ്ട്രാ സർക്കാർ അംഗീകരിച്ചില്ല.
സുശാന്തിന്റെ മരണത്തിൽ സുഹൃത്തായിരുന്ന റിയാ ചക്രവർത്തിയുടെ പങ്ക് ബീഹാർ പോലീസ് സംശയി ക്കുന്നുണ്ട്. റിയയെ ചോദ്യം ചെയ്യാനുള്ള ബീഹാർ പോലീസിന്റെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. അവർ ഒളിവിലാണ്. മഹാരാഷ്ട്രാ പോലീസിൽ നിന്ന് മതിയായ പിന്തുണ അന്വേഷണത്തിൽ ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാർ പോലീസ് ടീമിനെ നയിക്കാൻവേണ്ടിയാണ് വിനയ് തിവാരി ഐഎഎസ് മുംബൈയിൽ എത്തിയത്.
ഈ സംഭവം വളരെ ദൗർഭാഗ്യകരമെന്നാണ് ബീഹാർ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനുപോയ അധികാരിയെ ബലപ്രയോഗത്തിലൂടെ ക്വാറന്‍റൈന്‍ ചെയ്തത് തെറ്റാണെന്നും വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപി യുമായി സംസാരിക്കുമെന്നും ബീഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ അറിയിച്ചു.
റിയ ചക്രവർത്തി, ബീഹാർ പോലീസിനുമുന്നിലെത്തി സത്യം തുറന്നുപറയണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നും തങ്ങളാരും അവരെ ഒറ്റദിവസം കൊണ്ട് തൂക്കിലേറ്റാൻ പോകുന്നില്ലെന്നും ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ഇന്ന് മുന്നറിയിപ്പ് നൽകി.