കുവൈറ്റ് ∙ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ഉപകരിച്ചതായി കുവൈത്ത് മന്ത്രിസഭായോഗത്തിന്‍റെ വിലയിരുത്തല്‍ .
പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത് .
ഇന്ത്യയിൽ നിന്നുള്ള ഗാർഹികതൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും നയതന്ത്ര/ഔദ്യോഗിക/പ്രത്യേക പാസ്പോർട്ട് ഉടമകൾക്ക് ഇരു രാജ്യങ്ങളിലും വീസ ഇളവിനുള്ള കരാറിലും ഒപ്പുവച്ചതായും ഷെയ്ഖ് സബാഹ് ഖാലിദ് വ്യക്തമാക്കി. പാർലമെന്റിന്റെ നടപ്പുസമ്മേളനം ഉദ്ഘാടനം ചെയ്‌ത അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രസംഗവും മന്ത്രിസഭാ യോഗം വിലയിരുത്തി. സർക്കാരിന്റെ ദൗത്യ നിർവഹണത്തിനുള്ള ദിശാസൂചികയാണ് അമീറിന്റെ പ്രസംഗമെന്ന് യോഗം അഭിപ്രായപ്പെട്ടു.