തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരാതികൾ അടിസ്ഥാനമാക്കി പുനരന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ ഉത്തരവ്. പീഡനശ്രമത്തിനിടെ ആക്രമിച്ചെന്ന ആദ്യമൊഴി തിരുത്തി പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും.
ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമി പരാതി നൽകിയിരുന്നു. എൽഎൽബി വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പരാതിയിൽ പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു നേരത്തെ കേസ് രജിസ്റ്റർ ചെയ്തത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാൻ തുനിഞ്ഞപ്പോൾ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീടാണ് ക്രൈം ബ്രാഞ്ചിലേക്ക് കേസ് എത്തുന്നത്.
കേസ് ഏറെ വിവാദമായതിന് പിന്നാലെ പെൺകുട്ടി കോടതിയിലടക്കം മൊഴിമാറ്റി. സ്വാമി തന്നെ ആക്രമിച്ചിട്ടില്ലെന്നും താനല്ല സ്വാമിയെ ആക്രമിച്ചതെന്നുമായിരുന്നു മൊഴിമാറ്റി പറഞ്ഞത്. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു.ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നായിരുന്നു ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ ആദ്യം പറഞ്ഞത്.
എന്നാൽ ആർക്കെതിരെയും പരാതിയില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് പിന്നീട് തിരുത്തുകയും ചെയ്തു. കേസന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് സ്വാമിയുടെ കൂടി പരാതി പരിഗണിച്ചുകൊണ്ടുള്ള പുനരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിൻറെ തീരുമാനം.