തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യ ആസൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിൽ ഓപ്പറേഷനൽ മാനേജറായി ജോലിചെയ്യുകയായിരുന്നു സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന കസ്റ്റംസിൻെറ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ കസ്റ്റഡിയിലായ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വപ്ന നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കി.
സ്വപ്നയും സരിത്തും ചേർന്നാണ് സ്വർണകടത്തിന് മുൻകൈയെടുത്തിരുന്നതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. 2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതായും സരിത് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത് പറയുന്നു.
പിടിയിലായ സരിത് നിലവിൽ യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നതെങ്കിലും അന്വേഷണത്തിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു
കോൺസുലേറ്റിലെ മുൻ ജീവനക്കാരനായിരുന്ന സരിതിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത് പി.ആർ.ഒ ചമഞ്ഞ് ഒട്ടേറെപേരെ കബളിച്ചതായാണ് വിവരം. നിലവിൽ കസ്റ്റംസിൻെറ കസ്റ്റഡിയിലാണ് സരിത്.ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.