കൊച്ചി :യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ പ്രതികളെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. ഇവര്‍ കേരളം വിടും മുമ്പ് 40 ലക്ഷം രൂപയടങ്ങിയ ബാഗ് ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമയെ ഏല്‍പ്പിച്ചിരുന്നു. ഈ ബാഗ് കേസിലെ ഒന്നാം പ്രതി സരിതിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ബാഗ് കണ്ടെത്തുമ്പോള്‍ വെറും 14 ലക്ഷം രൂപ മാത്രം. ബാക്കി 26 ലക്ഷം രൂപം കാണാനില്ല.
സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമ. വാർത്താ ചാനലുകൾക്കു കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏൽപിച്ചതെന്നാണു സൂചന. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കും.
സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്. സ്വർണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടിൽ ഒളിപ്പിക്കും മുൻപ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
മക്കളെ ഇയാളുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ, മക്കൾ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ചു ഇവർക്കായി എറണാകുളത്തു ഹോട്ടൽ ബുക്ക് ചെയ്തു.