തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകും മുമ്പ് സ്വപ്‌നയും സന്ദീപും കേരളം വിട്ടത് തമിഴ്‌നാട് സര്‍ക്കാരിന്റ കൊവിഡ് യാത്രാ പാസുമായെന്ന് റിപ്പോര്‍ട്ട്.
തമിഴ്നാട്ടിൽനിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്റെ പേരിലുളള കെഎൽ01 സി ജെ 1981 എന്ന നമ്പറുള്ള കാറിനു പാസ് ഓൺലൈൻ വഴിയെടുത്തത്. പാസെടുത്തതു സ്വപ്നയുടെ പേരിലല്ല.
സ്വർണം പിടിച്ച 5 നു തന്നെ സ്വപ്നയും സംഘവും നഗരംവിട്ടു. പിറ്റേന്നു മുതൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതറിഞ്ഞാണു രാത്രി തന്നെ വർക്കലയിലെ രഹസ്യ കേന്ദ്രത്തിലേക്കു പോയത്. സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു തമിഴ്നാട് സർക്കാരിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി. അവിടെനിന്നു ബെംഗളൂരുവിലേക്കും.
വർക്കലയിൽ താമസിക്കാൻ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സഹായം തേടി സ്വപ്നയും സന്ദീപും തലസ്ഥാനത്തെ പല ഉന്നതരെയും ബന്ധപ്പെട്ടു.
തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായർക്കു ഗുണ്ടാസംഘങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ബെംഗളൂരുവിൽ ഹോട്ടലിൽ സഹായത്തിന് ആരെങ്കിലും എത്തിയോ പുതിയ ഫോൺ കൈമാറിയോ എന്നതെല്ലാം അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സ്വപ്നയുടെ ഭർത്താവും മക്കളും എൻഐഎയുടെ കേന്ദ്രത്തിലാണുള്ളത്.