കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണമെത്തിയ കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വലയിൽ ആയിരുന്നതായി വിവരം.
വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നും സൂചനയുണ്ട്.
ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്.
മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.