വാളയാർ: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയും സന്ദീപും അറസ്റ്റിന് മുമ്പ് കേരളം വിട്ടത് പട്ടാപകല്‍. തിരുവനന്തപുരത്തെത്തിയ സ്വര്‍ണം പിടിച്ചെടുത്ത് അഞ്ചാം ദിവസമാണ് ഇരുവരും സംസ്ഥാനം വിട്ടത്.
സ്വപ്നയുടെ തന്നെ സ്വന്തം പേരിലുള്ള കാറില്‍ കഴിഞ്ഞ ഒന്‍പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. റജിസ്ട്രേഷൻ നമ്പര്‍ കെഎല്‍01 സിജെ 1981. ഈ കാറിലായിരുന്നു സ്വപ്നയുടെയും സന്ദീപന്റെയും യാത്ര. ഒന്‍പതിന് ഉച്ചക്ക് 12.22 ന് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യം പുറത്തുവന്നു.
ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ഇതേവാഹനം വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍പ്ളാസയില്‍ എത്തിയതിനും തെളിവുകളേറെ. പട്ടാപ്പകല്‍ ഈ ദൂരമത്രയും പ്രതികള്‍ കുടുംബസമേതം സഞ്ചരിച്ചിട്ടും ഒരിടത്തുപോലും പിടിക്കപ്പെട്ടില്ല.
ഒളിവില്‍പോകാന്‍ ഉന്നതതലങ്ങളില്‍ നിന്നുള്ള സഹായം സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ലഭിച്ചിരുന്നുവെന്ന സംശയം ബലപ്പെടുന്നതാണിത്. പ്രതികളുടെ സഞ്ചാരപഥവും സമ്പര്‍ക്കപ്പട്ടികയുമാക്കെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.