തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്. സ്വപ്‌നയുടെ സഹോദരന്റെ വിവാഹ സത്ക്കാരത്തിനിടെ ഗുണ്ടകളില്‍ നിന്നും മര്‍ദ്ദനമേറ്റ യുവാവാണ് സ്വപ്‌നയുടെ കീഴില്‍ ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്.
വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു ഹോട്ടല്‍ മുറിയില്‍ തടഞ്ഞുവച്ചത്. ഭർത്താവ്, സുഹൃത്തും കേസിലെ പ്രതിയുമായ സരിത്, പത്തിലേറെ ബോഡിഗാര്‍ഡ് എന്നിവരാണു സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നത്.
സ്വപ്ന അസഭ്യം വിളിക്കുകയും തുടര്‍ച്ചയായി മുഖത്തടിക്കുകയും ചെയ്തു. അമ്മയെയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചതെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.
മര്‍ദനം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു. കല്യാണത്തിനും സത്കാരത്തിനും ശിവശങ്കര്‍ പൂര്‍ണസമയമുണ്ടായിരുന്നു. മുറിയില്‍നിന്നു പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചപ്പോള്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നെന്നും യുവാവ്പറഞ്ഞു.