തിരുവനന്തപുരം :യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് അടുത്തിടെ ഒരു കോടി രൂപ കണ്ടെടുത്തിരുന്നു. ഈ പണം സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല മറിച്ച് ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്നാണ് സ്വപ്‌ന പറഞ്ഞിരുന്നത്. എന്നാല്‍ സ്വപ്‌നയുടെ ഈ വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ കുരുക്കായിരിക്കുന്നത് സര്‍ക്കാരിന് തന്നെയാണ്.
ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ മുഖ്യമന്ത്രിയുമാണ്. സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല കണ്ടെടുത്ത പണമെന്നു വരുത്താൻ ശ്രമിച്ച സ്വപ്നയുടെ നീക്കമാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.
2018ൽ പ്രളയത്തിനു ശേഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ആ സന്ദർശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടർന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാറും ഒപ്പിട്ടു.
ഈ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയതിനു സ്വകാര്യകമ്പനി നൽകിയ കമ്മിഷൻ ആണ് ഒരു കോടിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.