കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി വച്ചു. ഹർജിയിൽ വിപുലമായ വാദം കേൾക്കേണ്ടതിനാൽ ചൊവ്വാഴ്ച പരിഗണിക്കാം എന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ തന്നെ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കേസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് എൻഐഎ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. സ്വർണക്കടത്തിൽ സ്വപ്നയ്ക്കും സന്ദീപിനും പിടിയിലുള്ള സരിത്തിനും പങ്കുണ്ടെന്ന് സൗമ്യ കഴിഞ്ഞ ദിവസം മൊഴി നൽകിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സ്വപ്നയെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നാണ് കസ്റ്റംസിന്റെയും നിലപാട്. എല്ലാ കക്ഷികളുടെയും വാദം കേട്ടാൽ മാത്രമേ ഹർജി നിലനിൽക്കുമോ എന്ന് പറയാനാകൂ. ഈ സാഹചര്യത്തിലാണ് ജാമ്യഹർജി ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റി വച്ചിരിക്കുന്നത്.