കൊച്ചി: നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അഞ്ചുമാസം പിന്നിടുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ഭാരം കുറഞ്ഞത് 27 കിലോ. ജയില്‍ജീവിതവും നിരന്തരമുള്ള ചോദ്യംചെയ്യലും മാനസികസമ്മര്‍ദവുമാകാം തൂക്കം കുറഞ്ഞതിനു പിന്നിലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കസ്റ്റംസ് കോഫെപോസെ ചുമത്തിയതോടെ വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയും സ്വപ്‌നയ്ക്ക് ഇല്ലാതായി. ഇതോടെ സ്വപ്ന വിഷാദാവസ്ഥയിലേക്കു നീങ്ങാതിരിക്കാന്‍ ജയിലധികൃതര്‍ പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്.തന്റെ ശബ്ദരേഖ താനറിയാതെ പകര്‍ത്തി പ്രചരിച്ചിപ്പിച്ചത് അറിഞ്ഞതോടെ മനസുതുറന്നു സംസാരിക്കാനും സ്വപ്ന മടിക്കുകയാണ്.
മാനസികസമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്നും പറയപ്പെടുന്നു. സെപ്റ്റംബര്‍ ഏഴിനു നെഞ്ചുവേദനയെത്തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആന്‍ജിയോഗ്രാം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറായെങ്കിലും സ്വപ്‌ന തയ്യാറായിരുന്നില്ല. അട്ടക്കുളങ്ങര ജയിലില്‍ വച്ച് ഒരു തവണ സ്വപ്നയെ നെഞ്ചുവേദനെയ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു.
ജൂലൈ 11-നാണു നാലാംപ്രതി സന്ദീപ് നായര്‍ക്കൊപ്പം സ്വപ്നയെ കസ്റ്റംസ് ബംഗുരുവില്‍നിന്നു പിടികൂടിയത്. കാക്കനാട്, വിയ്യൂര്‍ വനിതാ ജയിലുകളില്‍ കഴിഞ്ഞ സ്വപ്നയെ പിന്നീട് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയിരുന്നു. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ആഡംബരജീവിതം നയിച്ച സ്വപ്ന ജയില്‍ ഭക്ഷണം കഴിക്കാന്‍ ആദ്യം തയാറായിരുന്നില്ല. പിന്നെ പിന്നെ അല്‍പ്പാല്‍പ്പം ഉപയോഗിച്ചു തുടങ്ങി.
കേസില്‍പ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വക്കീല്‍ ഫീസ് കൊടുക്കാനാകാതെ വന്നപ്പോള്‍ കസ്റ്റംസ് മുന്‍കൈയെടുത്താണ് മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കിയത്. സ്വപ്ന അറസ്റ്റിലായതോടെ ഭര്‍ത്താവിന്റെ ഐ.ടി. ജോലി പോയി.
കുട്ടികളുടെ പഠനത്തിനും കേസ് നടത്തിപ്പിനും പണമില്ലാതായി. കേസില്‍പ്പെടുന്നതിനു മുമ്പുതന്നെ സ്‌കൂള്‍ ഫീസ് പലവട്ടം മുടങ്ങിയിരുന്നു. ലോക്കറിലെ പണം തന്റേതായിരുന്നെങ്കില്‍ ഇതു വരുമായിരുന്നോ എന്നാണു സ്വപ്നയുടെ ചോദ്യം.
കോഫെപോസെ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ചകളില്‍ മാത്രമാണു ഫോണ്‍ വിളിക്കാനും ബന്ധുക്കളെ കാണാനും അനുമതിയുള്ളത്. ഈ സാഹചര്യങ്ങളൊക്കെയാണ് പുതിയ മൊഴി നല്‍കാന്‍ സ്വപ്നയെ പ്രേരിപ്പിച്ചത്.
കസ്റ്റംസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ സ്വപ്‌നയില്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. ഇതോടെ കേസില്‍ തന്നെ എല്ലാവരും കൈവിടുന്നു എന്ന തോന്നല്‍ സ്വപ്‌നയ്ക്കുണ്ടായിട്ടുണ്ട്. ഇതാണ് കൂടുതല്‍ ഉന്നതരുടെ പേരുകള്‍ പുറത്തുവരാന്‍ വഴിയൊരുക്കിയതെന്നാണ് വിവരം