കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലൈസൻ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വർണം പിടിച്ചപ്പോൾ കേസ് ഒഴിവാക്കുന്നതിനായി സ്വപ്ന ഇടപെടൽ നടത്തിയെന്നും വിവരമുണ്ട്.
ഞായറാഴ്ച ദുബായിൽനിന്നു വിമാനത്തിൽ യുഎഇ കോൺസുലേറ്റിന്റെ പേരിൽ എത്തിയ 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണം പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തിൽ 3 ദിവസം മുൻപാണു കാർഗോ എത്തിയത്.
ശുചിമുറി ഉപകരണങ്ങൾ അടങ്ങുന്ന പെട്ടികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകൾ കർശന പരിശോധന നടത്താറില്ല. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനു പിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്.ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.