തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് ഒളിവിലെന്നാണ് സൂചനയെങ്കിലും ഇവര്‍ ഫേസ്ബുക്കില്‍ സജീവം. സ്വപ്‌നയുടേതെന്ന് കരുതുന്ന ഫേസ്ബുക്കില്‍ വരുന്ന കമന്റുകള്‍ക്ക് അവര്‍ മറുപടി നല്‍കുന്നുണ്ട്.
'നമ്മുടെ രാജ്യത്ത് നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയത്, വിദേശരാജ്യത്ത് നിന്നും ഇങ്ങോട്ട് അല്ലേ. സത്യത്തില്‍ ലാഭം അല്ലേ അത്. നീയൊക്കെ എന്തു കണ്ടിട്ടാണ് ഇവിടെ വന്നു കരഞ്ഞു കാണിക്കുന്നത്...'-സ്വപ്‌നയുടേതെന്ന് കരുതുന്ന ഒരു കമന്റ് ഇങ്ങനെ പോകുന്നു.
'ഞാന്‍ പേടിച്ചു കേട്ടോ' എന്ന സ്വപ്‌നയുടെ ഒരു കമന്റിന് 'ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ...' എന്നൊരാള്‍ മറുപടി നല്‍കിയപ്പോള്‍ 'അതെ എന്തേലും സംശയമുണ്ടോ' എന്നായിരുന്നു സ്വപ്‌നയുടെ മറുപടി.
സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ റെയ്ഡ്
സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽ കസ്റ്റംസ് സംഘം പരിശോധനക്കെത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഫ്ളാറ്റിൽ പരിശോധന ആരംഭിച്ചത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അതേ സമയം അന്വേഷണം നടക്കുന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞു.
സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
യു.എ.ഇ. കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെത്തിച്ച പ്രതിയെ കസ്റ്റംസ് സംഘം വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിച്ചെടുത്ത സ്വർണവും കൊച്ചിയിലെത്തിച്ചു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.