ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ 2008ല്‍ നടന്നപ്പോള്‍ ഓസീസിന്റെ അപ്പോഴത്തെ സ്റ്റാർ ഓൾ റൗണ്ടർ ആൻഡ്രു സൈമണ്ട്സ് ഇന്ത്യയിലേക്ക് കളിക്കാന്‍ വരാൻ കൂട്ടാക്കിയിരുന്നില്ലെന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ മുന്‍ സിഇഒയായ നീല്‍ മാക്സ്വെല്ലിന്റെ വെളിപ്പെടുത്തൽ. ഐപിഎല്ലിന് ഇല്ലെന്നു ഉറപ്പിച്ചു പറഞ്ഞ സൈമണ്ട്‌സിനെ ഒരു വിധത്തിലാണ് താന്‍ അന്നു സമ്മതിപ്പിച്ചെടുത്തതെന്നും മാക്സ്വെല്‍ പറയുന്നു.
ഓസീസ്, കിവീസ് താരങ്ങളെ ഐപിഎല്ലിലെത്തിക്കാനുള്ള ദൗത്യം മുന്‍ ചെയര്‍മാന്‍ ആയ ലളിത് മോഡി തന്നെയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് നീല്‍ മാക്‌സ്വെല്‍ പറയുന്നു. ഓസീസ് താരങ്ങളില്‍ സൈമണ്ട്‌സിനെ ഐപിഎല്ലില്‍ കളിക്കാന്‍ സമ്മതിപ്പിച്ചെടുക്കാനാണ് ഏറെ ബുദ്ധിമുട്ടിയത്. 2008 ൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിൽ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുമായി കളിക്കളത്തിലുണ്ടായ വാക്‌പോരായിരുന്നു കാരണം. മാകസ്വെൽ പറയുന്നു.
2008ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സൈമണ്ട്‌സിനെ ഹർഭജൻ കുരങ്ങനെന്നു വിളിച്ചതും അത് വലിയ വിവാദത്തിടയാക്കിയതും. അന്നു ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. പ്രഥമ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സുമായാണ് അദ്ദേഹം കരാറില്‍ ഒപ്പുവച്ചത്. 1.35 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിനായിരുന്നു കരാര്‍.
അന്നു ലേലത്തില്‍ എംഎസ് ധോണിക്കു പിന്നില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി സൈമണ്ട്‌സ് മാറിയിരുന്നു. ഡെക്കാനൊപ്പം ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയായ സൈമണ്ട്‌സ് 2011ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും കളിച്ചു. അന്നു ഹര്‍ഭജൻ സിങ്ങും മുംബൈയ്ക്കൊപ്പമുണ്ടായിരുന്നു കളത്തിലിറങ്ങാൻ. വിവാദത്തിന്റെ പേരില്‍ ഭാജി തന്നോടു മാപ്പു ചോദിച്ചതായി സൈമണ്ട്‌സ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.