Advertisment

കെവിന്‍ കൊലക്കേസ്; കൈക്കൂലി വാങ്ങിയ എഎസ്ഐയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

New Update

Advertisment

കെവിന്‍ കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടു. എ.എസ്.ഐ ടി.എം. ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റേതാണ് നടപടി. കെവിന്‍ കേസിലെ മുഖ്യപ്രതിയായ ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ചവന്നതായി സൂചിപ്പിച്ച് ഐ.ജി വിജയ് സാഖറെ അടക്കം അന്ന് രംഗത്തെത്തിയിരുന്നു.

കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്. എസ്‌ഐ എം.എസ് ഷിബു, റൈറ്റര്‍ സണ്ണി മോന്‍ എന്നിവര്‍ക്കെതിരായ ഐജിയുടെ അന്വേഷണം തുടരുകയാണ്. ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ തുടരും.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ രണ്ടരമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ ബിജുവും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്‌ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

പട്രോളിങ്ങിനിടെ പരിശോധിക്കുമ്പോള്‍ ഷാനുവും സംഘവും മദ്യപിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആയിരം രൂപ വീതം രണ്ടുപേര്‍ക്കും കൈക്കൂലി നല്‍കിയെന്നായിരുന്നു ഷാനു നേരത്തെ നല്‍കിയ മൊഴി. ചോദ്യം ചെയ്യലില്‍ ഷാനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ഇത് പ്രത്യേക കേസായി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന്

തട്ടിക്കൊണ്ടുപോയ സംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴിഞ്ഞ ദിവസം മൊഴി കൊടുത്തത്.

കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പരാതി നല്‍കിയവരുടെ പക്കല്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിക്കുകയായിരുന്നു. ഫോണ്‍ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോയായിരുന്നു. ഫോണ്‍ വയ്ക്കുന്നതിനു മുമ്പ് ‘എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം’ എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നത് എഎസ്‌ഐ ബിജു കേട്ടിരുന്നു.

ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാന്‍ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയില്‍ എഎസ്‌ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്‌പോര്‍ട്ടും പരിശോധിച്ചിരുന്നു.

ഇതിലെ വിലാസവും രാവിലെ ഫോണ്‍ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പകരം പ്രതികളില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജുവിനും അജയകുമാറിനും ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തു.

Advertisment