New Update
Advertisment
തിരുവനന്തപുരം: ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തടസ്സമില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍. മുഖ്യമന്ത്രിയെ വിവരമറിയിച്ചു. എല്‍ഡിഎഫിനെ ഔദ്യോഗികമായി അറിയിക്കും. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല. സാഹചര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന നേതാക്കൾ നാളെ ഡൽഹിയിൽ എൻസിപി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തുമെന്നും പീതാംബരൻ പറഞ്ഞു.
അതേസമയം മന്ത്രിസഭയിൽ തിരിച്ചെത്തുന്ന കാര്യം എൻസിപി സംസ്ഥാന കമ്മിറ്റിയും ദേശീയ നേതൃത്വവുമാണു തീരുമാനിക്കേണ്ടതെന്നാണ് എ.കെ.ശശീന്ദ്രൻ എംഎൽഎ പ്രതികരിച്ചത്.
ശശീന്ദ്രന്‍ കുറ്റവിമുക്തനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു.
അതേസമയം, കേസ് ഒത്തുതീർപ്പാക്കരുതെന്ന സ്വകാര്യ ഹർജി കോടതി തള്ളിക്കളയുകയും ചെയ്തു. രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ഹർജി മഹാലക്ഷ്മി എന്ന പേരിൽ എത്തിയത്. എന്നാൽ ഹർജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തയിൽ 2016 നവംബർ എട്ടിനു പ്രതികരണം തേടിയെത്തിയ ചാനൽ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം ഒരു ടിവി ചാനലാണു പുറത്തുവിട്ടത്. ആരോപണമുയർന്നയുടൻ ധാർമികത ഉയർത്തിക്കാട്ടി ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.