കല്‍പ്പറ്റ: പ്രചരണം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ നഗര, ഗ്രാമ മേഖലകളിലും, കുടുംബസംഗമങ്ങളിലും സജീവമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനം തുടരുന്നു.
ഇന്ന് രാവിലെ കല്‍പ്പറ്റയിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യര്‍ത്ഥന ആരംഭിച്ചത്. രാവിലെ പത്ത് മണിയോടെ കല്‍പ്പറ്റയിലെ ജാംജൂം സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സിദ്ദിഖ് സാധനങ്ങള്‍ വാങ്ങാനെത്തിയവരോടും, ജീവനക്കാരോടും വോട്ടഭ്യര്‍ത്ഥിച്ചു.
അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെ കണ്ടതോടെ നിരവധി പേര്‍ ചുറ്റും കൂടി. അവരോട് കുശലാന്വേഷണം നടത്തി, നിറപുഞ്ചിരിയോടെ വോട്ടഭ്യര്‍ത്ഥിച്ച് മടക്കം. തുടര്‍ന്ന് കല്‍പ്പറ്റയിലെ പ്രധാനവസ്ത്രവ്യാപാര സ്ഥാപനമായ ദേവി ടെക്‌സ്റ്റൈല്‍സിലും സിദ്ദിഖ് വോട്ടഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് കൈനാട്ടി, പുളിയാര്‍മല തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ഭവനസന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഉച്ചക്ക് ശേഷം വെങ്ങപ്പള്ളിയിലേക്ക്. വെങ്ങപ്പള്ളിയിലെ ആറ് സെന്റ് കോളനിയില്‍ സന്ദര്‍ശനം നടത്തിയ സിദ്ദിഖ് കോളനിവാസികളോട് വോട്ട് ചോദിച്ചു.
തുടര്‍ന്ന് വെള്ളിയാഴ്ചത്തെ ആദ്യകുടുംബസംഗമം വെങ്ങപ്പള്ളിയില്‍ നടന്നു. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ജനജീവിതം മാറ്റി മറിക്കുന്ന ന്യായ് പദ്ധതിയടക്കം വിശദീകരിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ പ്രസംഗം. കല്‍പ്പറ്റയുടെ സമൂലമാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും എത് പ്രതിസന്ധിഘട്ടത്തിലും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഹൃദയത്തില്‍തൊട്ട് സിദ്ദിഖ് പറഞ്ഞപ്പോള്‍ സംഗമവേദി വരവേറ്റത് ആരവത്തോടെയായിരുന്നു.
വെങ്ങപ്പള്ളിയിലെ കുടുംബസംഗമത്തിന് ശേഷം മുട്ടിലിലേക്ക്. തുടര്‍ന്ന് മുട്ടില്‍, കാക്കവയല്‍, നെല്ലിയമ്പം, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളില്‍ നൂറ് കണക്കിനാലുകള്‍ പങ്കെടുത്ത കുടുംബസംഗമത്തിന് ശേഷം രാത്രിയോടെയാണ് വെള്ളിയാഴ്ചത്തെ പ്രചരണപരിപാടിക്ക് സമാപനമായത്.
പകല്‍ മുഴുവന്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് ഓടിനടന്ന് വോട്ട് തേടുന്ന സ്ഥാനാര്‍ത്ഥി വിശ്രമമില്ലാതെ രാത്രിയിലും പരമാവധി വോട്ടര്‍മാരെ കാണാനുള്ള യാത്രയിലായിരുന്നു. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫിന്റെ വിജയത്തിനായി പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമവുമായി പ്രവര്‍ത്തകരും തിരക്കിലാണ്. റസാഖ് കല്‍പ്പറ്റ, എപി ഹമീദ്, കെകെ രാജേന്ദ്രന്‍, രാജന്‍മാസ്റ്റര്‍, പഞ്ചാര ഉസ്മാന്‍, ജാസര്‍ പാലക്കല്‍, ജോണ്‍ ജോസ്, റസാഖ് അറക്കായി, വടകര മുഹമ്മദ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഫൈസല്‍, നസീമ മാങ്ങാടന്‍, കെബി നസീമ, പുഷ്പലത, ബഷീറ അബൂബക്കര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.