കല്‍പ്പറ്റ: 'ഉറങ്ങുവാന്‍ നേരമില്ല, പോകുവാനുണ്ടേറെ ദൂരം' എന്ന പ്രശസ്ത കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ ഉദ്ധരിച്ചാണ് മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സ്ഥാനാര്‍ഥികളുമായി സംഘടിപ്പിച്ച സംവാദത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് ആമുഖപ്രസംഗം അവസാനിപ്പിച്ചത്.
തന്റെ കാഴ്ചപ്പാടുകളെ സമ്പൂര്‍ണമായി അവതരിപ്പിച്ച സിദ്ദിഖിന്റെ പ്രസംഗത്തെ നിറഞ്ഞ കയ്യടികളോടെയാണ് കാംപസ് എതിരേറ്റത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ മറുപടി പറയുകയും ചെയ്തു. മുട്ടില്‍ ഡബ്ള്യുഎംഒ കോളജിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെയും പൊതുവിലുമുള്ള വികസന കാഴ്ച്ചപ്പാടുകളെക്കുറിച്ചും സ്ഥാനാര്‍ഥികള്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. ജനാധിപത്യ മൂല്യങ്ങളുയര്ത്തിപിടിച്ചുകൊണ്ട് വിദ്യാര്‍ഥികളും അധ്യാപകരും ചോദ്യങ്ങളുമായി പരിപാടിയില്‍ നിറഞ്ഞുനിന്നു. കുറെ കാലമായി വയനാട്ടിലേക്ക് വാഗ്ദാനങ്ങള്‍ മാത്രം ചുരം കയറുകയും അനുഭവങ്ങള്‍ ചുരമിറങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതാണ് സിദ്ദിഖ് പറഞ്ഞു.
വയനാടിന് അര്‍ഹമായ മെഡിക്കല്‍ കോളേജ് യാഥ്യാര്ഥ്യമാക്കാതെ കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാടിനെ അവഗണിച്ചു. മൈസൂര്‍ - നഞ്ചങ്കോട് റെയില്‍പാത തലശ്ശേരിയിലേക്ക് മാറ്റി. സര്‍ക്കാരിലെ കണ്ണൂര്‍ ലോബിയാണ് ഇതിനു പിന്നില്‍. ആദിവാസി മേഖലയില്‍ ഉള്‍പ്പടെ നിരവധി കഴിവുള്ള കായിക താരങ്ങള്‍ ഉണ്ട്. എന്നാല്‍ അവര്‍ക്ക് കൃത്യമായ പരിശീലനം നല്കാന് ഉള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഒന്നുമില്ല.
ഉന്നത വിദ്യാഭ്യാസ മേഖല പാടെ അവഗണിക്കപ്പെട്ടു. എല്ലായിടത്തും ശാസ്ത്ര സാങ്കേതിക കോഴ്സുകള്‍ നല്കിയപ്പോള് വയനാടിന് ഒന്നും നല്‍കിയില്ല. മൂന്നു ബിരുദാനന്തര കോഴ്സുകള്‍ മാത്രം അനുവദിച്ചപ്പോള്‍ ബിരുദ തലത്തില്‍ പൂജ്യമായിരുന്നു. ബഫര്‍സോണ്‍ പ്രഖ്യാപനം ഇപ്പോഴും വായനാട്ടുകാരുടെ ആശങ്കയായി നിലനില്ക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്ന തരത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി എമേര്‍ജിങ് കല്‍പ്പറ്റ എന്ന സമ്പൂര്‍ണ പദ്ധതിയാണ് ലക്ഷ്യമെന്ന് സിദ്ദിഖ് പറഞ്ഞു.
റിസര്‍ജന്റ് അഥവാ ഉയിര്ത്തെഴുന്നേല്ക്കുന്ന വയനാടാണ് തന്റെ ലക്ഷ്യമെന്നും സിദ്ദിഖ് പറഞ്ഞു. ഉയര്‍ന്ന മത്സര പരീക്ഷകളില്‍ വയനാട് ജില്ലയില്‍ പരീക്ഷ കേന്ദ്രം ഇല്ലാത്തതിന്റെ ദുരിതം ഒരു വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. ആവശ്യം വളരെ ന്യായമാണെന്നും താന്‍ ജയിച്ചാല്‍ അതിനു മുന്‍ഗണന നല്‍കുമെന്നും സ്ഥാനാര്‍ത്ഥികള്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ശ്രേയാംസ്കുമാറും, എൻഡിഎ സ്ഥാനാര്‍ഥി സുബീഷും പരിപാടിയില്‍ പങ്കെടുത്തു. ആധ്യാപകരായ ഷഫീഖ് വഴിപ്പാറ, പി.കബീര്‍ എന്നിവരാണ് സംവാദം നിയന്ത്രിച്ചത്.