കൽപ്പറ്റ: വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉമ്മൻചാണ്ടിയും ജില്ലയിലെത്തുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ പി പി എ കരീം, കൺവീനർ എൻ ഡി അപ്പച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉമ്മൻചാണ്ടി ചൊവ്വാഴ്ച ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രചരണത്തിനെത്തും.
രാവിലെ 10 മണിക്ക് കൽപ്പറ്റ മണ്ഡലത്തിലെ പടിഞ്ഞാറത്തറയിലും, 11 മണിക്ക് മാനന്തവാടി കല്ലോടിയിലും, 12 മണിക്ക് ബത്തേരി മണ്ഡലത്തിലെ പുൽപ്പള്ളിയിലും നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും. ഏപ്രിൽ ഒന്നിനാണ് രാഹുൽഗാന്ധി പ്രചരണത്തിനായി ജില്ലയിലെത്തുക. മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളിൽ റോഡ് ഷോ നടത്തുന്ന രാഹുൽഗാന്ധി കൽപ്പറ്റയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രചാരണത്തിന് കൊട്ടിക്കലാശത്തിനാണ് രാഹുലിനൊപ്പം പ്രിയങ്കാഗാന്ധിയും ഒരുമിച്ച് ജില്ലയിലെത്തുന്നത്. ഇരുവരും ഒരുമിച്ച് നയിക്കുന്ന റോഡ്‌ഷോയും ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നടക്കും.
കഴിഞ്ഞ അഞ്ച് വർഷക്കാലം വയനാട് ജില്ലയെ പൂർണമായി അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നേതാക്കൾ പറഞ്ഞു. യു ഡി എഫിന്റെ കാലത്തെ പദ്ധതികൾ നിർത്തലാക്കുകയോ, ഇല്ലാതാക്കുകയോ ആണ് ചെയ്തത്. ജില്ലയിൽ ഏറ്റവും അത്യാവശ്യമായിരുന്ന മെഡിക്കൽ കോളജ് പ്രാവർത്തികമാക്കാൻ അഞ്ച് വർഷം ഭരിച്ചിട്ടും ഇടതുസർക്കാരിന് സാധിച്ചില്ല. സൗജന്യമായി ലഭിച്ച സ്ഥലം അനുയോജ്യമല്ലെന്ന് പറയുകയും, പിന്നീട് തരം പോലെ മാറ്റിമാറ്റി പറയുമാണുണ്ടായത്. കാലാവധി അവസാനിക്കാൻ 60 ദിവസങ്ങൾ മാത്രമുള്ളപ്പോൾ ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് പൂർത്തീകരിച്ചുവെന്ന് പറയാനാണ് ശ്രമിച്ചത്.
ഇന്ന് ഇവിടയെത്തുന്ന രോഗികളെ കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലേക്കടക്കം റഫർ ചെയ്യുന്ന സാഹചര്യമാണുള്ളത്. വയനാട് ചുരംബദൽപാതയാണ് മറ്റൊന്ന്. ഒരുപാട് ബദൽപാതകൾ നിർദേശിക്കപ്പെട്ടെങ്കിലും ഒന്നും പരിഗണിക്കപ്പെട്ടതില്ല. ഒടുവിൽ ഏഴ് കിലോമീറ്റർ ദൂരമുള്ള സ്വർഗംകുന്ന്-മേപ്പാടി തുരങ്കപാതയുണ്ടാക്കുമെന്നാണ് പറയുന്നത്. പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കം 700 മീറ്റർ ദൂരമാണുള്ളത്. ഇത് ഏഴ് കൊല്ലമായിട്ടും പൂർത്തിയാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഏഴ് കിലോമീറ്റർ തുരങ്കമുള്ള ഈ പാത നടപ്പിലാകുമെന്ന് വിശ്വസിക്കാൻ വയനാട്ടിലെ ജനങ്ങൾ വിഡ്ഡികളല്ല. വൻപ്രതിസന്ധിയിലായിട്ടും കാർഷികമേഖലയിലടക്കം ഇടപെടൽനടത്താനോ വിളകൾ സംഭരിക്കാനോ സർക്കാരിന് സാധിച്ചില്ല. ബഫർസോണാണ് മറ്റൊന്ന്. ഈ വിഷയത്തിൽ എൽ ഡി എഫ് കേന്ദ്രസർക്കാരിനെതിരെ സമരം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കേന്ദ്രസർക്കാർ പറഞ്ഞത് സംസ്ഥാനസർക്കാർ മുന്നോട്ടുവെച്ച ശുപാർശപ്രകാരമാണ് ബഫർസോൺ കരട് വിജ്ഞാപനമിറക്കിയതെന്നാണെന്നും നേതാക്കൾ പറഞ്ഞു.
ഇന്ധനവില നൂറ് രൂപയോട് അടുക്കുകയാണ്. സംസ്ഥാനസർക്കാർ നികുതി കുറക്കാൻ തയ്യാറാകാത്തതാണ് വില വർധിക്കാനുള്ള ഒരു കാരണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നികുതി കുറച്ച് വിലവർധനവിന്റെ ഭാരം ജനങ്ങളെ അറിയിച്ചിരുന്നില്ല. നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാതയും അട്ടിമറിക്കപ്പെട്ടു. യു ഡി എഫ് സർക്കാർ 12 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത്. എന്നാൽ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഈ പദ്ധതി പൂർണമായി തന്നെ അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ പദ്ധതി തന്നെ ഇല്ലാതായിരിക്കുകയാണ്. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി വയനാട്ടിൽ വന്ന് 7000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വരെ ഒന്നും ചെയ്യാതെ പെട്ടന്ന് പ്രഖ്യാപനം നടത്തിയതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. എ ഐ സി സി നിരീക്ഷകൻ യു ടി ഖാദർ, പി വി ബാലചന്ദ്രൻ, കെ കെ അഹമ്മദ്ഹാജി, കെ എൽ പൗലോസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.