കൽപ്പറ്റ: മൂച്ചിക്കുണ്ടിലെ ചുഴലിപ്പുഴയിൽ പതിവായി നീന്താനെത്തിയവർക്കൊപ്പം കൂട്ടായി ഇന്നലെ കൽപ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി. സിദ്ദീഖുമെത്തി. അവർക്കൊപ്പം നീന്തിയും പുഴയെ അറിഞ്ഞും സിദ്ദീഖ് അരമണിക്കൂറോളം അവരിലൊരാളായി.
യുവാക്കളുടെ കായികക്ഷമതക്ക് മുന്തിയ പരിഗണന നൽകുന്ന യു.ഡി.എഫ് വിജയിച്ചാൽ മൂച്ചിക്കുണ്ടിന്റെയും മുഖം മാറുമെന്ന ഉറപ്പ് നൽകിയാണ് സിദ്ദീഖ് മടങ്ങിയത്.
ഇന്നലെ അതിരാവിലെയാണ് പതിവായി നീന്താനെത്തുന്നവർക്കിടയിലേക്ക് സിദ്ദീഖെത്തിയത്. സുബൈർ ഓണിവയൽ, ബാബു, അബി, മാട്ടൂൽ അലവി തുടങ്ങിയവർക്കൊപ്പം നേരെ പുഴയിലേക്ക്. നേരത്തേ തന്നെ പരിസരപ്രദേശങ്ങളിൽ വോട്ടഭ്യർത്ഥിച്ചെത്തിയ സിദ്ദീഖ്, ഇവർക്ക് നൽകിയ വാക്കാണ് ഒരു ദിവസം ഇവിടെയെത്തി നീന്താൻ കൂടാമെന്നത്.
രാഷ്ട്രീയത്തിനതീതമായി നിരവധി പേർ ദിവസും നീന്താനെത്തുന്ന പ്രദേശമാണിത്. ഇവിടെ തടയണ നിർമ്മിക്കാമെന്ന് കൽപ്പറ്റ നഗരസഭ യു.ഡി.എഫ് ഭരണസമിതി ഉറപ്പുനൽകിയതാണെന്നും മൂച്ചിക്കുണ്ടിലേക്കുള്ള വഴി കോൺഗ്രീറ്റ് ചെയ്യുന്നതടക്കമുള്ള വികസനകാര്യങ്ങൾ പരിഗണിക്കുമെന്നും നീന്താനെത്തിയവർ സ്ഥാനാർത്ഥിയോടാവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിലെല്ലാം ഉറപ്പ് നൽകിയ സിദ്ദീഖ്, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കായികക്ഷമത നിലനിർത്താനാവശ്യമായ നീന്തൽ പരിശീലന കേന്ദ്രങ്ങളുൾപ്പെടെ മണ്ഡലത്തിൽ ആരംഭിക്കുന്ന കാര്യം കൂടെ പരിഗണിക്കാമെന്ന ഉറപ്പുനൽകിയാണ് മടങ്ങിയത്. പ്രചരണ പര്യടനത്തിനെ ഫുട്ബാൾ, ക്രിക്കറ്റ് ഗ്രൗണ്ടുകളിലെത്തി കളിക്കാനും മികച്ച അത്‌ലറ്റ് കൂടിയായ സിദ്ദീഖ് സമയം കണ്ടെത്തിയിരുന്നു.