റാവൽപിണ്ടി ∙ താലിബാന്റെ 'ആത്മീയ നേതാവ് ' എന്നറിയപ്പെടുന്ന മൗലാന സമിയുൾ ഹഖ്(82) കുത്തേറ്റു മരിച്ചതായി റിപ്പോര്‍ട്ട് . റാവൽപിണ്ടിയിലെ വസതിയിലാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാൻ ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന നിലപാടുകളിലൂടെ ‘താലിബാന്റെ പിതാവ്’ എന്നും ഹഖ് അറിയപ്പെട്ടിരുന്നു.
അജ്ഞാതരായ അക്രമികളാണ് ഹഖിനെ വധിച്ചത്. ഇസ്‌ലാമാബാദിലെ ഒരു പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കാൻ യാത്ര തിരിച്ച ഹഖ് ഗതാഗതതടസം കാരണം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് മകൻ മകൻ മൗലാനാ ഹമിദുൽ ഹഖ് ജിയോ ടിവിയോട് പറഞ്ഞു. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് സംഭവം. ഹഖിന്റെ സുരക്ഷാഭടൻ കൂടിയായ ഡ്രൈവർ 15 മിനിറ്റ് പുറത്തുപോയ സമയമാണ് ആക്രമണമുണ്ടായതെന്ന് ഹമിദുൽ വിവരിച്ചു.
സുരക്ഷാഭടൻ മടങ്ങിയെത്തിയപ്പോൾ രക്തത്തിൽകുളിച്ച നിലയിലായിരുന്നു ഹഖ്. പിതാവിന്റെ ശരീരത്തിൽ നിരവധി തവണ അക്രമികൾ കുത്തിയ മുറിപ്പാടുകളുണ്ടെന്നും മകൻ ഹമിദുൾ പറഞ്ഞു. ഹഖ് വധിക്കപ്പെട്ടപ്പോൾ ബന്ധുക്കൾ ആരും വീട്ടിലുണ്ടായിരുന്നില്ലെന്ന് ജെയുഐ–എസ് നേതാവ് മൗലാന അബ്ദുൽ മജീദും മാധ്യമങ്ങളോടു പറഞ്ഞു. ഹഖിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി റാവൽപിണ്ടിയിലെ ഡിഎച്ച്ക്യു ആശുപത്രിയിലേക്കു മാറ്റി. 1985 ലും 1991 ലും സെനറ്റ് ഓഫ് പാക്കിസ്ഥാനിലെ അംഗമായിരുന്ന ഹഖ് സെനറ്റിൽ പാക്കിസ്ഥാനിലെ ചരിത്രപരമായ ശരിയത്ത് ബിൽ പാസാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. <