കാബൂൾ: അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യതാരത്തെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ ഭീകരർ. അഫ്ഗാനിലെ പ്രമുഖ ഹാസ്യ നടൻ നസർ മുഹമ്മദിനെയാണ് താലിബാൻ ഭീകരർ കൊലപ്പെടുത്തിയത്. നസറിനെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇറാൻ ഇന്റർനാഷണലിന്റെ മുതിർന്ന ലേഖകൻ താജുദൈൻ സോറഷ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഭീകരരിൽ ഒരാൾ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മുഖത്ത് പലതവണ അടിയ്‌ക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വ്യാഴാഴ്ച്ച രാത്രിയാണ് നസറിനെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയത്. നസറിനെ പിടികൂടി മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിയ്‌ക്കുകയായിരുന്നു.
ജനപ്രിയ നടനെ കഴുത്ത് മുറിച്ച് കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. നടന്റെ മരണത്തിൽ താലിബാനെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ താലിബാനാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ഈ ആരോപണം താലിബാൻ നിഷേധിച്ചിട്ടുണ്ട്.